12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്; കൊല്ലത്ത് 42കാരന് 4 ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴയും

പുനലൂര്‍: കൊല്ലത്ത് പന്ത്രണ്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 42കാരന് നാല് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പത്തനംതിട്ട സീതത്തോട് സ്വദേശി ജെയ്‌മോനെയാണ് പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. അമ്മയോടൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെയാണ് സീതത്തോട് ചിറ്റാര്‍ സ്വദേശി ജെയ്‌മോന്‍ ബലാത്സംഗത്തിന് ഇരയാക്കിയത്.

2016 ജനുവരി മുതല്‍ 12 വയസുകാരിയെ പലതവണ പ്രതി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിയ്ക്ക് പരമാധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. വിചാരണക്കൊടുവില്‍ പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി പ്രതിക്ക് നാല് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവ്, ജീവിത അവസാനം വരെ ആയിരിക്കുമെന്നും വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

പിഴ തുക ഒടുക്കാത്ത പക്ഷം എട്ട് മാസം കഠിന തടവ് അനുഭവിക്കണം. പിഴ ഒടുക്കുന്ന പക്ഷം തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി വിധിച്ചു. കൂടാതെ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി അതിജീവിതയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കണം. പ്രതി ജെയ്‌മോനെതിരെ മറ്റ് ജില്ലകളിലും പോക്‌സോ കേസുകളും മലപ്പുറം ജില്ലയില്‍ കൊലപാതക കേസും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

Exit mobile version