പത്തുവയസുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ

കുടക് നാപ്പോകുവിലെ പിഎ സലീമാണ് അറസ്റ്റിലായത്.

കാസര്‍കോട്: കാഞ്ഞങ്ങാട് വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുടക് നാപ്പോകുവിലെ പിഎ സലീമാണ് അറസ്റ്റിലായത്. ആന്ധ്രയിലെ അഡോണിയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി.

ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ കമ്മല്‍ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരുമെന്ന് കരുതി എടുത്തുകൊണ്ട് പോയി. ബഹളം വെച്ച കുട്ടിയെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ പുലര്‍ച്ചെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഒരു വര്‍ഷത്തിലേറെയായി യുവാവ് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. കുടകില്‍ എത്തുമ്പോള്‍ മാതാവിന്റേയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ഇതോടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമായില്ല.

ALSO READ തീര്‍ത്ഥാടകരുമായി പോയ മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം, ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു, ദാരുണം

കുടക് , മാണ്ഡ്യ, ഈശ്വരമംഗലം തുടങ്ങിയ ഇടങ്ങളിലും കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇടക്ക് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേത്. ബൈക്കില്‍ കറങ്ങി നടന്നാണ് കുറ്റകൃത്യം ചെയ്യുന്നത്. നേരത്തെ മാല പിടിച്ചു പറിച്ച കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി വനത്തിലെത്തിച്ച് പീഡിപ്പിച്ചതിന് പോക്‌സോ കേസിലും ഇയാള്‍ പ്രതിയാണ്.

ഇതില്‍ മൂന്ന് മാസം റിമാന്റിലായിരുന്നു. ബാംഗ്ലൂരിലും ഗോവയിലും ഹോട്ടല്‍ ജോലി ചെയ്തിരുന്ന യുവാവ് അവിടേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പേലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഭാര്യയെ ഇയാള്‍ ഫോണില്‍ വിളിച്ചത്. ഇതോടെ പോലീസ് ഇയാളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Exit mobile version