12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ നേരില്‍ കണ്ടു, ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു: ജയിലിലെത്തി നിമിഷപ്രിയയെ കണ്ട് അമ്മ

യെമന്‍: 12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ നേരില്‍ കണ്ട് ഒപ്പം ഭക്ഷണം കഴിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. യമനിലെ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന മകളെ ഇനി ഒരിക്കല്‍ കൂടി കാണാന്‍ കഴിയുമെന്ന് അമ്മ കരുതിക്കാണില്ല. അമ്മയെ കണ്ടതും മകള്‍ ഓടി വന്ന് കെട്ടിപ്പിടിച്ചു, താന്‍ പൊട്ടിക്കരഞ്ഞുപോയെന്നാണ് പ്രേമകുമാരി പറയുന്നത്. അഞ്ച് മണിക്കൂറോളം അവര്‍ നിമിഷയ്‌ക്കൊപ്പം ജയിലില്‍ ചിലവഴിച്ചു. വികാരനിര്‍ഭരമായിരുന്നു സന ജയിലെ ആ അഞ്ച് മണിക്കൂര്‍ കൂടിക്കാഴ്ച.

യെമന്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മകള്‍ക്ക് വേണ്ടി പ്രേമകുമാരി മുട്ടാത്ത വാതിലുകളില്ല. വിളിക്കാത്ത ദൈവങ്ങളില്ല. മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അവര്‍ നടത്തിയ നിരന്തരമായ ശ്രമത്തിന്റെ ഫലമാണ് ഇന്നലെ ലഭിച്ച ആ അഞ്ച് മണിക്കൂര്‍. ജയിലിലുള്ളവര്‍ നല്ലവരാണെന്നും മകളെ കണ്ട് സംസാരിക്കാനും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കാനും അനുവദിച്ചുവെന്നും പ്രേമകുമാരി പറഞ്ഞു. കാണാന്‍ കഴിയുമെന്ന് കരുതിയതല്ല, എന്നാല്‍ അവളെ കാണാന്‍ സാധിച്ചു. ജയില്‍ അധികൃതര്‍ എല്ലാ സഹായവും ചെയ്ത് തന്നു. എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് സനയിലെ ജയിലില്‍ നിന്ന് മകളെ കണ്ട് പ്രേമകുമാരി ഇറങ്ങിയത്.

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോമിനുമൊപ്പമാണ് നിമിഷയെ കാണാന്‍ പ്രേമകുമാരി സനയിലെ ജയിലിലെത്തിയത്. ജയിലില്‍ നിമിഷ പ്രിയയെ കാണാന്‍ പ്രത്യേക മുറിയില്‍ സൗകര്യമൊരുക്കിയിരുന്നു. ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. ഇരുവരും ഒരുമിച്ചുള്ള നിമിഷം അതിവൈകാരികമായിരുന്നുവെന്നാണ് സാമുവല്‍ ജെറോം പറയുന്നത്. അമ്മയ്ക്കും മകള്‍ക്കും തനിച്ചിരിക്കാന്‍ സമയം നല്‍കി പുറത്തിറങ്ങിയെന്നും ഉച്ചഭക്ഷണം എത്തിച്ച് നല്‍കിയെന്നുമെല്ലാം സാമുവല്‍ ജെറോം പറഞ്ഞു.

കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബം ബ്ലഡ് മണി സ്വീകരിക്കാന്‍ തയ്യാറായാല്‍ നിമിഷയ്ക്ക് വധശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന് യെമനിലെ പരമോന്നത കോടതി അറിയിച്ചിട്ടുണ്ട്. ഇതാണ് പ്രേമകുമാരിയുടെ അവസാന കച്ചിത്തുരുമ്പ്. തലാലിന്റെ കുടുംബവുമായി സംസാരിച്ച് ബ്ലഡ് മണി സ്വീകരിക്കാന്‍ തയ്യാറാകുമോ എന്ന് ശ്രമിച്ചുനോക്കുക മാത്രമാണ് ഇനി മുന്നിലെ വഴി.

2012ലാണ് നിമിഷയും അമ്മയും അവസാനമായി കണ്ടത്. യെമനിലേക്ക് പോയ നിമിഷ പിന്നീട് മടങ്ങി വന്നില്ല. 2017 ജൂണ്‍ 25നായിരുന്നു വധശിക്ഷയ്ക്ക് ആധാരമായ കൊലപാതകം നടന്നത്. യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്. യെമനിലെ പരമോന്നത കോടതിയായ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ നിമിഷപ്രിയയുടെ വധശിക്ഷ കഴിഞ്ഞ നവംബറില്‍ ശരിവെച്ചു. തലാലിനെ വിഷം കുത്തിവച്ച് കൊന്ന് കഷ്ണങ്ങളാക്കി താമസിക്കുന്ന വീടിന്റെ വാട്ടര്‍ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു നിമിഷയും സുഹൃത്തും യെമന്‍ സ്വദേശിയുമായ ഹാനും.

നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തലാല്‍ നിമിഷയുമായി സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കി വയ്ക്കാന്‍ ശ്രമിച്ചതോടെയാണ് കാര്യങ്ങള്‍ മാറിയത്. പലതവണയായി ക്രൂരമായ പീഡനത്തിനിരയായ നിമിഷ ഒടുവില്‍ തലാലിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഹാനിന്റെ സഹായത്തോടെ അമിത ഡോസ് മരുന്നു കുത്തിവച്ചതാണ് തലാലിന്റെ മരണത്തിനിടയാക്കിയത്.

Exit mobile version