വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണം: തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

വാല്‍പ്പാറ: വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. തേയില തോട്ടം തൊഴിലാളിയായ തമിഴ്നാട് സ്വദേശി അരുണാണ് മരിച്ചത്. മുരുകാളി എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു. ഇന്ന് രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.

തേയിലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ രാവിലെ എട്ട് മണിയോടെ ആയിരുന്നു ആക്രമണം. തേയിലത്തോട്ടത്തില്‍ നിലയുറപ്പിച്ചിരുന്ന കാട്ടുപോത്ത് അരുണിനെ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ഉടനെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നനിലയില്‍ ആയിരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം ആനമല റോഡില്‍ കാട്ടാന ആംബുലന്‍സ് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. മലക്കപ്പാറ അപ്പര്‍ ഷോളയാറില്‍നിന്ന് നട്ടെല്ലിന് പരിക്കേറ്റ രോഗിയെയും കൊണ്ട് ചാലക്കുടി ഭാഗത്തേക്ക് വരുമ്പോള്‍ വാച്ച്മരം ഭാഗത്ത് ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.

Exit mobile version