ദളപതി ആരാധകരുടെ ആവേശം അതിരുവിട്ടു: വിജയിയുടെ കാര്‍ തകര്‍ത്തു

തിരുവനന്തപുരം: സിനിമാ ഷൂട്ടിംഗിനായി കേരളത്തിലെത്തിയ തമിഴ് സൂപ്പര്‍താരം ദളപതി വിജയിയുടെ കാര്‍ ആരാധകരുടെ ആവേശത്തില്‍ തകര്‍ന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് താരം ചെന്നൈയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയത്.

ആഭ്യന്തര ടെര്‍മിനലിലെത്തിയ വിജയിനെ കാത്ത് ആയിരക്കണക്കിന് ആരാധകര്‍ വിമാനത്താവളത്തില്‍ തമ്പടിച്ചിരുന്നു. ആരാധകരുടെ ആവേശം അതിരു വിട്ടതിനെ തുടര്‍ന്ന് താരത്തിന്റെ കാറിന്റെ ചില്ലുകള്‍ തകരുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

ആരാധകരുടെ ഒഴുക്ക് മൂലം വിമാനത്താവളത്തിന് പുറത്ത് വലിയ ഗതാഗതകുരുക്കാണ് ഉണ്ടായത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിജയി സഞ്ചരിച്ച ഇന്നോവയ്ക്ക് ചുറ്റുമായി ഒരു വലിയ ജനക്കൂട്ടം തന്നെ ഇരമ്പിയാര്‍ക്കുന്നത് വീഡിയോയില്‍ കാണാം.

കാറിനുള്ളില്‍ നിന്ന് ആരാധകരെ ക്ഷമയോടെ കൈവീശി ആള്‍ക്കൂട്ടത്തില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ശ്രമിച്ച വിജയ്യെ ഒരു നോക്കുകാണുവാന്‍ വേണ്ടി ആരാധകര്‍ അദ്ദേഹത്തിന്റെ കാറിനെ വളയുകയായിരുന്നു. ആരാധകരെ ശാന്തരാക്കുന്നതിനായി അദ്ദേഹം കാറിന്റെ സണ്‍റൂഫില്‍ നിന്ന് കുറച്ചു നേരം കൈവീശി കാണിക്കുകയും ചെയ്തു. ആരാധകരുടെ തള്ളിക്കയറ്റത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്ന് സീറ്റിലും താഴെയുമായി വീണുകിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡ്രൈവറുടെ സീറ്റിനടുത്തും ചില്ല് കഷ്ണങ്ങള്‍ കാണാം.

14 വര്‍ഷത്തിന് ശേഷമാണ് വിജയ് കേരളത്തിലെത്തുന്നത്. കാവലാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായിട്ടാണ് ഒടുവില് വിജയ് കേരളത്തിലെത്തിയത്. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടിന്റെ ചിത്രീകരണത്തിനാണ് താരം ഇപ്പോഴെത്തിയത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും രാജ്യാന്തര വിമാനത്താവളവുമാണ് ‘ദി ഗോട്ടി’ന്റെ പ്രധാന ലൊക്കേഷനുകള്‍.

Exit mobile version