എറണാകുളം: എറണാകുളം ജില്ലയില്‍ ആദ്യമായി അപൂര്‍വരോഗമായ ‘ലൈം രോഗം’ സ്ഥിരീകരിച്ചു. ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 56-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ‘ബൊറേലിയ ബര്‍ഗ്‌ഡോര്‍ഫെറി’ എന്ന ബാക്ടീരിയ മൂലമാണ് രോഗം ഉണ്ടാകുന്നത്.
ഒരു പ്രത്യേക തരം ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യ ശരീരത്തിലെത്തുന്നത്. കടുത്ത പനിയും തലവേദനയും കാല്‍മുട്ടില്‍ നീരുമായെത്തിയ രോഗിയെ കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപസ്മാര ലക്ഷണം വരെ പ്രകടിപ്പിച്ചതോടെ രോഗിയുടെ നട്ടെല്ലില്‍നിന്നുള്ള സ്രവം പരിശോധിച്ചപ്പോള്‍ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു.
തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ലൈം രോഗമാണെന്ന് കണ്ടെത്തുകയായിരുന്നു. പത്ത് വര്‍ഷത്തിനു ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ലൈം രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലക്ഷണങ്ങള്‍
ചർമ്മത്തിൽ ചൊറിച്ചിലും തടിപ്പും
പനിയും രോഗത്തിന്റെ ലക്ഷണങ്ങളാണ്.
തലവേദന, അമിത ക്ഷീണം, സന്ധിവേദന തുടങ്ങിയവ ആദ്യഘട്ടത്തിൽ പ്രകടമാകാം.
തുടക്കത്തിലെ ചികിത്സിച്ചില്ലെങ്കില്‍ രോഗം വഷളാകും.
കാല്‍മുട്ടിനെയും പേശിയെയും ഹൃദയത്തെയും തലച്ചോറിനെയും ഇത് ബാധിക്കാം.
ശരീരത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടുന്ന പാടുകൾ, പേശികള്‍ക്ക് ബലക്ഷയം, കൈ-കാല്‍ വേദന തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്.