തൃശ്ശൂരില്‍ മൂന്നംഗ കുടുംബം വീട്ടില്‍ മരിച്ചനിലയില്‍; ഗൃഹനാഥന്‍ അബുദാബിയില്‍ നിന്നെത്തിയത് 12 ദിവസം മുന്‍പ്

തൃശ്ശൂര്‍: പേരാമംഗലം അമ്പലക്കാവില്‍ ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മാടശേരി വീട്ടില്‍ സുമേഷ്, ഭാര്യ സംഗീത, മകന്‍ ഹരിന്‍ എന്നിവരാണ് മരിച്ചത്. ദമ്പതികളെ തൂങ്ങിയ നിലയിലും മകനെ തറയില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. വീട് തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സുമേഷ് അബുദാബിയില്‍ നിന്നെത്തിയത് 12 ദിവസം മുന്‍പാണ്. ഇവര്‍ നവംബറിലാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

സുമേഷിനെയും ഭാര്യ സംഗീതയെയും രണ്ട് മുറികളിലായി തൂങ്ങിമരിച്ച നിലയിലും കുട്ടിയെ നിലത്ത് പായയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഓട്ടിസം ബാധിതനായിരുന്നു ഇവരുടെ ഒന്‍പത് വയസുള്ള കുട്ടി. മകനെ കൊലപ്പെടുത്തിയ ശേഷം സുമേഷും ഭാര്യയും ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമം. കുട്ടിയുടെ അസുഖം സംബന്ധിച്ച് ഇരുവര്‍ക്കും ഏറെ മനപ്രയാസം ഉണ്ടായിരുന്നുവെന്നും മറ്റ് സാമ്പത്തിക ബാധ്യത ഇല്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

ബന്ധുക്കള്‍ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. അയല്‍വാസികളെത്തി വാതില്‍ തുറന്ന് കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പേരാമംഗലം പോലീസ് പറഞ്ഞു.

Exit mobile version