ചികിത്സയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഗവ.മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി; സസ്‌പെന്‍ഡ് ചെയ്തു

മാനന്തവാടി: വിദ്യാര്‍ത്ഥിനിയെ ചികിത്സയ്ക്കുന്നതിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ സസ്‌പെന്‍ഷന്‍. വയനാട് മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് കെജെ റീനയാണ് നടപടിയെടുത്തത്.

2020 ഒക്ടോബറിലാണ് ഡോക്ടര്‍ക്കെതിരെ പീഡനശ്രമ പരാതി ഉയര്‍ന്നത്. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡോക്ടര്‍ക്ക് കോടതി രണ്ടുവര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. അപ്പീല്‍ പോകാന്‍ സാവകാശവും അനുവദിച്ചിരുന്നു. ഇതോടെ ഡോക്ടര്‍ ജോലിയില്‍ തുടരുകയായിരുന്നു.

അടുത്തിടെ കല്‍പറ്റയില്‍ എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്കായി ലേണിങ് ഡിസബിലിറ്റി ക്യാംപിന് ജോസ്റ്റിനാണ് നേതൃത്വം നല്‍കിയിരുന്നത്. ഇതില്‍ പ്രതിഷേധവുമായി യുവജന, വനിതാ സംഘടനകള്‍ രംഗത്തുവരികയായിരുന്നു. തുടര്‍ന്ന് ഡോക്ടറെ ക്യാംപ് ചുമതലയില്‍നിന്നു നീക്കുകയും ചെയ്തിരുന്നു.

also read- ഗുരുവായൂരില്‍ ജയലളിത നടയ്ക്കിരുത്തിയ ആനയ്ക്ക് ക്രൂരമര്‍ദ്ദനം; രണ്ട് പാപ്പാന്മാരെ സസ്‌പെന്‍ഡ് ചെയ്തു

ഈ സംഭവത്തിന് പിന്നാലെയാണ് സസ്പെന്‍ഷന്‍. വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫിസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ് കെജിഎംഒഎ മുന്‍ ജില്ലാ പ്രസിഡന്റാണ്.

Exit mobile version