ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചെന്ന് പ്രകീര്‍ത്തിച്ച് കോഴിക്കോട് എന്‍ഐടിയിലെ പ്രൊഫസറുടെ കമന്റ്; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സയെ പ്രകീര്‍ത്തിച്ച് സമൂഹമാധ്യമത്തില്‍ കുറിച്ച് കോഴിക്കോട് എന്‍ഐടി പ്രഫസര്‍ വിവാദത്തില്‍. സംഭവത്തില്‍ എസ്എഫ്‌ഐ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കേസെടുത്തു.

കലാപാഹ്വാനം നടത്തിയെന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കുന്നമംഗലം പോലീസ് കേസെടുത്തത്. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്ന അധ്യാപികയുടെ പരാമര്‍ശം. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് അഡ്വ. കൃഷ്ണരാജെന്ന പ്രൊഫൈല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത അഭിപ്രായത്തിനു താഴെയായിരുന്നു എന്‍ഐടി പ്രൊഫസറായ ഷൈജ ആണ്ടവന്റെ വിവാദ പരാമര്‍ശം.

നാഥുറാം വിനായക് ഗോഡ്‌സെ ഒരുപാട് പേരുടെ ഹീറോ എന്ന അഡ്വ കൃഷ്ണരാജിന്റെ പരാമര്‍ശത്തെ പിന്തുണച്ച് ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്ന് ഷൈജ ആണ്ടവന്‍ കമന്റിട്ടത്. അതേസമയം, തന്റെ കമന്റ് ഗൗരവത്തോടെ ഉള്ളതല്ലെന്നാണ് ഷൈജ ആണ്ടവന്റെ വിശദീകരണം.

ALSO READ- കൊല്ലത്ത് ലോറിയിടിച്ചു ബൈക്ക് യാത്രികനായ പ്രവാസിക്ക് ദാരുണ മരണം

അതിനിടെ, അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് എന്‍ഐടി ക്യാംപസിനുള്ളില്‍ നടന്ന സംഘര്‍ഷത്തില്‍ പത്തു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്ത്യയുടെ ഭൂപടം കാവിനിറത്തില്‍ തയാറാക്കിയതിനെതിരെ പ്രതിഷേധിച്ചതിന് ഒരു സംഘം മര്‍ദിച്ചെന്നാണ് കൈലാസ് എന്ന വിദ്യാര്‍ത്ഥി പരാതിപ്പെട്ടത്. ഈ സംഭവത്തില്‍ പത്തുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

വൈശാഖ് പ്രേംകുമാറെന്ന വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്ത നപടിക്കെതിരെ എന്‍ഐടി ക്യാംപസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ എസ്എഫ്‌ഐ ,കെഎസ് യു, ഫ്രട്ടേണിറ്റി സംഘടനകളിലെ 25 പേര്‍ക്കെതിരെയും കുന്നമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version