ഡോക്ടറുടെ വീട്ടില്‍ നിന്ന് 90 പവനും പണവും കവര്‍ന്ന കേസ്: പ്രതി പഞ്ചാബില്‍ പിടിയില്‍, മോഷണ ശേഷം ബാലരാമപുരം സ്വദേശി മുങ്ങിയത് ഭാര്യ വീട്ടിലേക്ക്

തിരുവനന്തപുരം: നാഗര്‍കോവില്‍ ഡോക്ടറുടെ വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലെ പ്രതി പഞ്ചാബില്‍ പിടിയില്‍. ബാലരാമപുരം സ്വദേശിയാണ് പഞ്ചാബില്‍ പിടിയിലായത്. ബാലരാമപുരം നരുവാമൂട് വലിയറത്തല സ്വദേശി ആദിത് ഗോപനാണ് (30) അറസ്റ്റിലായത്. നിരവധി കവര്‍ച്ച കേസുകളിലെ പ്രതിയാണ് ആദിത്. ആദിത് ഗോപനെ തമിഴ്നാട് പോലീസ് ആണ് പഞ്ചാബില്‍ നിന്നും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഏഴിനാണ് തിരുനെല്‍വേലി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ കലൈകുമാറിന്റെ നാഗര്‍കോവില്‍ പ്ലസന്റ് നഗറിലെ വീട്ടില്‍ കവര്‍ച്ച നടന്നത്. പരാതി ലഭിച്ചതോടെ കന്യാകുമാരി ജില്ലാ പോലീസ് മേധാവി സുന്ദരവദനം അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പഞ്ചാബില്‍ നിന്നും പിടികൂടിയത്. ഇയാളില്‍ നിന്നും 90 പവനും പണവും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

ആദിത് ഗോപന്റെ ഭാര്യ പഞ്ചാബ് സ്വദേശിയാണ്. അതിനാലാണ് മോഷണ ശേഷം ഉടന്‍ തന്നെ ഇയാള്‍ പഞ്ചാബിലേക്ക് കടന്നത്. കന്യാകുമാരി ജില്ലയില്‍ മറ്റ് നാല് കവര്‍ച്ച കേസുകളില്‍ കൂടി ആദിത് ഗോപന്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

Exit mobile version