‘കാറിലേത് അജ്ഞാത സ്ത്രീയല്ല, പതിനേഴുകാരന്‍ മകന്‍ തന്നെ’; ഒടുവില്‍ സ്ഥിരീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: മുന്പ് സോഷ്യല്‍മീഡിയയിലടക്കം വൈറലായ കാറിലില്ലാത്ത സ്ത്രീയുടെ രൂപം റോഡിലെ എഐ ക്യാമറയില്‍ പതിഞ്ഞ വിഷയത്തില്‍ വിശദീകരണവുമായി മോട്ടര്‍വാഹന വകുപ്പ്. അന്നത്തെ ചിത്രത്തില്‍ പതിഞ്ഞത് കാറിലുണ്ടായിരുന്ന 17 വയസ്സുള്ള ആണ്‍കുട്ടിയുടെ ചിത്രമായിരുന്നു അതെന്നും സ്ത്രീയാണെന്നു തോന്നിക്കുന്നതാണ് എന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ സിയു മുജീബ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നത്.

അതേസമയം, സംഭവം നടന്ന് 3 മാസത്തിപ്പിനു ശേഷമാണ് എംവിഡി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പയ്യന്നൂര്‍ ഡിവൈഎസ്പിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇതു കണ്ടെത്തിയതെന്നും പറയുന്നു.

എന്നാാല്‍, ഈ വിഷയത്തിലെ ദുരൂഹത അവസാനിച്ചെന്ന് മോട്ടര്‍വാഹന വകുപ്പ് പറയുമ്പോഴും അതെങ്ങനെ സംഭവിച്ചു എന്നതിനെ സംബന്ധിച്ച് വിശദീകരണമില്ല. ഡ്രൈവറും മുന്‍സീറ്റ് യാത്രക്കാരിയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ പിഴയൊടുക്കാന്‍ ലഭിച്ച ചലാന്‍ നോട്ടിസിലാണ് ചര്‍ച്ചയായ ഈ ചിത്രം ഉള്‍പ്പെട്ടത്.

കഴിഞ്ഞ ഒക്ടോബര്‍ 3നു രാത്രി 8.27ന് ക്യാമറയില്‍ കാറിന്റെ ചിത്രം പതിഞ്ഞതാണ് പിന്നീട് സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയായത്. പിന്നീട് കാറുടമ പിഴയടയ്ക്കുകയും ചെയ്തിരുന്നു.

അന്ന് ആ വാഹനത്തില്‍ അന്നു സഞ്ചരിച്ചിരുന്നത് ഒരു സ്ത്രീയും പുരുഷനും സ്ത്രീയുടെ പത്തും പതിനേഴും വയസ്സുള്ള മക്കളുമായിരുന്നു.

Exit mobile version