14 ജില്ലകളിലും കേസ്; വീണ്ടും പിടിവീണതോടെ റെക്കോർഡും സ്വന്തം; കവർച്ചക്കേസുകളിൽ സെഞ്ച്വറി നേടി കള്ളൻ ബാബു

പാലക്കാട്: കേരളത്തില 14 ജില്ലകളിലേയും മിക്ക പോലീസ് സ്‌റ്റേഷനുകളും ചിരപരിചിതമാണ് പൂഞ്ഞാർ സ്വദേശി ബാബു കുര്യാക്കോസിന്. ബാബുവിന്റെ കേസില്ലാത്ത സ്റ്റേഷൻ എണ്ണുകയായിരിക്കും എളുപ്പം. സ്ഥിരം മോഷ്ടാവായ ഇയാൾ, സ്ഥിരമായി പോലീസിന് പിടികൊടുക്കുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്യാറുണ്ട്.

ഏറ്റവും ഒടുവിൽ പാലക്കാട് വെച്ച് പിടിയിലായതോടെ കേസിന്റെ കാര്യത്തിൽ ബാബു റെക്കോർഡും സ്ഥാപിച്ചു. ഈ കേസോടെ ബാബു സ്വന്തം പേരിലെ കേസുകളിൽ സെഞ്ച്വറി നേടിയിരിക്കുകയാണ്.

സ്‌കൂളിലും പള്ളിയിലും കയറി പണം കവർന്നതിന് ബാബു കുര്യാക്കോസിനെ കൊഴിഞ്ഞാമ്പാറ പോലീസാണ് ഏറ്റവും ഒടുവിലായി പിടികൂടിയത്. എരുത്തേമ്പതിയിലെ സ്‌കൂളിലും സമീപത്തെ പള്ളിയിലുമാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ കഴിഞ്ഞദിവസം ബാബു കയറിയത്. മോഷണശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാനായിരുന്നു ശ്രമം.എന്നാൽ സിസിടിവി ദൃശ്യങ്ങളിലൂടെ സ്ഥിരം കള്ളനെ തിരിച്ചറിഞ്ഞ പോലീസ് വേഗത്തിൽ ഇയാളെ പിടികൂടുകയായിരുന്നു.

ALSO READ- ‘നവകേരള ബസ്’ വിനോദസഞ്ചാരത്തിന്; വാടകനിരക്ക് തീരുമാനിക്കാൻ നീക്കവുമായി കെഎസ്ആർടിസി

വിവിധ കേസുകളിലാണ് ഇതുവരെ ബാബു പത്തൊൻപത് വർഷത്തെ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ കേസോടെ പതിനൊന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ജയിലിലേക്ക് പോവാനിരിക്കുകയാണ്. കഴിഞ്ഞമാസം വടക്കഞ്ചേരി പന്നിയങ്കര പള്ളിയിലും മോഷണം നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.


കൂട്ടിനാരേയും കൂടെ ചേർക്കാതെ ഒറ്റയ്ക്കാണ് ബാബുവിന്റെ കുറ്റകൃത്യങ്ങളെല്ലാം. അകത്ത് കയറുന്നതും കവർച്ച നടത്തി മടങ്ങുന്നതും തൊണ്ടി സാധനങ്ങൾ ഒളിപ്പിക്കുന്നതിനും പ്രത്യേക കരവിരുത് തന്നെയുണ്ട്. സ്‌കൂളിലും പള്ളിയിലും അടച്ചിട്ട വീടുകളിലും സർക്കാർ ഓഫിസിലും അങ്ങനെ വേഗത്തിൽ പിടിക്കപ്പെടാൻ സാധ്യതയില്ലാത്ത സ്ഥലത്ത് മാത്രം കവർച്ച നടത്തുന്നതുകൊണ്ടാണ് പിടികിട്ടാൻ ാതമസിക്കുന്നത്.

കഴിഞ്ഞ ജനുവരിയിൽ പുറത്തിറങ്ങിയ ബാബു ഇപ്പോഴിതാ മറ്റൊരു ജനുവരിയിൽ വീണ്ടും അഴിക്കുള്ളിലേക്ക് തിരിക്കുകയാണ്.

Exit mobile version