തൃശൂര്‍ സീറ്റ് കണ്ട് ആരും പനിക്കണ്ട: പ്രധാനമന്ത്രിയുടെ വരവ് കൊണ്ട് ഒരു നേട്ടവും ഉണ്ടായില്ല; മന്ത്രി കെ രാജന്‍

തിരുവനന്തപുരം: കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വരവ് കൊണ്ട് ഒരു നേട്ടവും ഉണ്ടായില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. മോഡിയുടെ വരവ് കൊണ്ട് തട്ടുകടക്കാര്‍ക്കും ചെറിയ കച്ചവടം നടത്തുന്നവര്‍ക്കും നല്ല കച്ചവടം ലഭിച്ചു. വടക്കുംനാഥന്റെ എല്ലാ ജഡയും മുറിച്ചു. അതാണ് ഇനി ചര്‍ച്ചയാകാന്‍ പോകുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണെന്നും മന്ത്രി പറഞ്ഞു.

മോഡിയുടെ വരവുകൊണ്ട് കേരളത്തിന് എന്തെങ്കിലും നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത് എന്നാല്‍ അത് ഉണ്ടായില്ല. കേരളത്തിന് വേണ്ടി ഒരു പ്രഖ്യാപനവും ഉണ്ടായില്ല. മോഡിയുടെ ഗ്യാരന്റികള്‍ എല്ലാം വാക്കുകളില്‍ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ പൂരത്തെകുറിച്ച് ആരും ആകുലപ്പെടേണ്ടതില്ല. തൃശൂര്‍ പൂരത്തെ രാഷ്ട്രീയവത്കരിച്ചു എന്ന പ്രയോഗം ദൗര്‍ഭാഗ്യകരമാണ്. തങ്ങളാരും തൃശ്ശൂര്‍ പൂരത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നില്ലെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി നടത്തുന്നുണ്ടാവുമെന്നും മന്ത്രി ബുധനാഴ്ച പറഞ്ഞിരുന്നു. തൃശ്ശൂര്‍ പൂരം ലോകത്തിന്റെ ഉത്സവമാണ്. എല്ലാ മലയാളികളുടെയും അഭിമാനമായ പൂരമാണത്. അതില്‍ മത-ജാതി-രാഷ്ട്രീയ ഭേദങ്ങളില്ല. രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിച്ചാല്‍ പ്രയാസകരമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

മണിപ്പൂരിലെ സ്ത്രീകള്‍ നഗ്‌നരായി ഓടിയതിനെ കുറിച്ച് പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല. വടക്കുന്നാഥന്റെ മണ്ണില്‍ പ്രധാനമന്ത്രിക്ക് ഒന്ന് ഏറ്റുപറയാമായിരുന്നു. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാക്കാന്‍ ധൈര്യമുണ്ടോ?. കേരളത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം നല്‍കാം എന്ന് ഗ്യാരന്റി ഉണ്ടോ എന്നും മന്ത്രി ചോദിച്ചു.

മോഡിയുടെ സ്വര്‍ണക്കടത്ത് പരാമര്‍ശത്തിലും മന്ത്രി പ്രതികരിച്ചു. എത്ര തവണ മോഡി ഇത് പറഞ്ഞു. അത് ഏജന്‍സികള്‍ അന്വേഷിച്ച കാര്യമാണ്. സര്‍ക്കാരിന്റെ കൈകള്‍ ശുദ്ധമാണ്. ഇത്രയും കാലം അന്വേഷിച്ചിട്ട് എന്ത് കിട്ടിയെന്നും മന്ത്രി ചോദിച്ചു. പ്രധാനമന്ത്രിയുടേത് കട്ട് ആന്‍ഡ് പേസ്റ്റ് പ്രസംഗമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. തൃശൂര്‍ സീറ്റ് കണ്ട് ആരും പനിക്കണ്ടന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

സര്‍ക്കാരിന് മോഡി വിരോധമാണെന്ന് തേക്കിന്‍കാട് മൈതാനിയില്‍ വച്ച് നടന്ന മഹിള സംഗമ പരിപാടിയില്‍ നരേന്ദ്ര മോഡി പറഞ്ഞു. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാന്‍ അനുവദിക്കുന്നില്ല. തൃശൂര്‍ പൂരത്തില്‍ രാഷ്ട്രീയക്കളിയാണ് അരങ്ങേറുന്നത്. ഇത് ദൗര്‍ഭാഗ്യകരമാണ്. ശബരിമലയിലും സര്‍ക്കാരിന്റെ കഴിവുകേട് വ്യക്തമാണെന്നും മോഡി വിമര്‍ശിച്ചു.

തേക്കിന്‍കാട് മൈതാനത്തില്‍ മലയാളത്തില്‍ സംസാരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. സ്ത്രീശക്തി തന്നെ സ്വാഗതം ചെയ്തതില്‍ നന്ദിയെന്നും തൃശൂര്‍ പൂര നഗരിയില്‍ നിന്ന് സന്ദേശം കേരളമെങ്ങും പരക്കട്ടെയെന്നും മോഡി പറഞ്ഞു. രാജ്യം മോഡി ഗ്യാരന്റിയെ പറ്റി ചര്‍ച്ച ചെയ്യുകയാണെന്ന് പറഞ്ഞ മോഡി വനിതാ സംവരണ നിയമം രാജ്യത്തെ വനിതകള്‍ക്കുള്ള ഗ്യാരന്റിയാണെന്നും മുത്തലാഖ് മുസ്ലിം സഹോദരിമാര്‍ക്കുള്ള ഗ്യാരന്റിയാണെന്നും വ്യക്തമാക്കി.

Exit mobile version