മരണത്തില്‍ സംശയം, യുവാവിന്റെ മൃതദേഹം ഖബറടക്കത്തിന് തൊട്ടുമുമ്പ് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ച് സഹോദരന്‍

സക്കീറിന്റെ (43) മൃതദേഹമാണ് സഹോദരന്‍ ഫൈസലിന്റെ പരാതിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയത്.

മലപ്പുറം: സഹോദരന്റെ പരാതിയെ തുടര്‍ന്ന് ഖബറടക്കത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് യുവാവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തു. പരപ്പനങ്ങാടി പനയത്ത് പള്ളിക്ക് സമീപത്തെ പട്ടണത്ത് സക്കീറിന്റെ (43) മൃതദേഹമാണ് സഹോദരന്‍ ഫൈസലിന്റെ പരാതിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് സക്കീര്‍ മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

വെള്ളിയാഴ്ച രാവിലെ 11ന് പനയത്തില്‍ സക്കീര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കാന്‍ ബന്ധുക്കളും മറ്റും തയാറായി നില്‍ക്കുന്നതിനിടെയാണ് പരപ്പനങ്ങാടി പോലീസില്‍ പരാതിയെത്തിയത്.

അന്ത്യകര്‍മങ്ങള്‍ക്ക് പള്ളിയിലെത്തിയവര്‍ ഇതോടെ പിരിഞ്ഞുപോയി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്മോര്‍ട്ട ശേഷം സന്ധ്യയോടെ പരപ്പനങ്ങാടി പനയത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

മരിച്ച സക്കീറിന്റെ ഭാര്യാപിതാവിനെ രണ്ട് മാസം മുമ്പ് മകളുടെ വീട് സന്ദര്‍ശിക്കുന്നതിനിടെ പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്ന വിഷയമടക്കം സൂചിപ്പിച്ചാണ് സഹോദരന്‍ പരാതി നല്‍കിയിരുന്നത്.

Exit mobile version