‘ഈ പഴ്‌സിൽ ഉണ്ടായിരുന്ന പൈസ ഞാൻ എടുക്കുന്നു; കിട്ടുമ്പോൾ ഈ അഡ്രസിൽ തിരിച്ച് അയച്ചുതരാം’; രേഖകളും പഴ്‌സും അയച്ചുകൊടുത്ത് അജ്ഞാതൻ

തിരുവനന്തപുരം: കാണാതായ പഴ്‌സും രേഖകളും സ്വന്തം അഡ്രസിൽ തന്നെ എത്തിയതിന്റെ ആശ്വാസത്തിലാണ് ടൂറിസം വകുപ്പിലെ ഡപ്യൂട്ടി ഡയറക്ടർ അശ്വിൻ പികുമാർ. പഴ്‌സിലെ പണം നഷ്ടപ്പെട്ടെങ്കിലും വിലപ്പെട്ട രേഖകളെങ്കിലും തിരികെ കിട്ടിയല്ലോ എന്നാണ് അശ്വിൻ പറയുന്നത്. കഴിഞ്ഞദിവസമാണ് ഓഫീസിൽ നിന്നും മടങ്ങി വന്നപ്പോൾ അശ്വിന് സ്വന്തം അഡ്രസിൽ പാഴ്‌സൽ ലഭിക്കുകയായിരുന്നു.

‘പ്രിയ സുഹൃത്തേ, ആദ്യമായി ഞാൻ താങ്കളോടു ക്ഷമ ചോദിക്കുന്നു. ഈ പഴ്‌സ് എനിക്കു പിസ ഹട്ടിനു സമീപമായാണു കണ്ടുകിട്ടിയത്. ഇതിൽ ഉണ്ടായിരുന്ന പൈസ ഞാൻ എടുക്കുന്നു. കിട്ടുമ്പോൾ ഞാൻ ഈ അഡ്രസിൽ തിരിച്ച് അയച്ചുതരാം. എന്ന്, അജ്ഞാതൻ…’- ഇതാണ് പഴ്‌സിനൊപ്പമുള്ള കുറിപ്പിലുണ്ടായിരുന്നത്.

ഇക്കഴിഞ്ഞ 15 ന് ഓഫിസിൽ നിന്നിറങ്ങിയ ശേഷം കേശവദാസപുരത്തുള്ള ജിമ്മിൽ പോയി വീട്ടിൽ തിരികെ എത്തിയപ്പോഴും പഴ്‌സ് നഷ്ടപ്പെട്ടത് അശ്വിൻ തിരിച്ചറിഞ്ഞിരുന്നില്ല. ബാഗിൽ നിന്നു സാധനങ്ങൾ എടുത്ത ശേഷം തിരികെ വയ്ക്കുന്നതിനിടയിലാകണം പഴ്‌സ് നഷ്ടപ്പെട്ടത്. പണമിടപാട് എല്ലാം യുപിഐ വഴിയായതിനാൽ അടുത്ത ദിവസങ്ങളിലൊന്നും പഴ്‌സ് തിരഞ്ഞതുമില്ല. രണ്ട് ദിവസത്തിനു ശേഷം അമ്മ പണം ചോദിച്ചപ്പോഴാണ് പഴ്‌സ് നഷ്ടമായെന്നു മനസ്സിലായത്.
ALSO READ- ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന് ആരോപണം, വീണ്ടും വിവാദത്തിലായി മന്‍സൂര്‍ അലിഖാന്‍

പിന്നീട് ഓഫിസിലും ജിമ്മിലുമെല്ലാം തിരഞ്ഞെങ്കിലും പഴ്‌സ് കിട്ടിയില്ല. തുടർന്ന് നഷ്ടമായ ആധാർ, പാൻ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, എടിഎം കാർഡുകൾ തുടങ്ങിയവയ്ക്കായി അപേക്ഷ നൽകാൻ തുടങ്ങി. ഇവയെല്ലാം തിരികെ കിട്ടാൻ ബുദ്ധിമുട്ടാണെന്നു മനസ്സിലായതോടെ ആകെ വിഷമത്തിലായിരുന്നു.


അങ്ങനെയിരിക്കെയാണ് കഴിഞ്ഞദിവസം വീട്ടിൽ തിരികെ എത്തിയപ്പോൾ തപാലിൽ ഇവയെല്ലാം എത്തിയെന്നു മനസ്സിലായത്. പഴ്‌സിൽ ആകെ ആയിരം രൂപയിൽ താഴെയേ പണമുണ്ടായിരുന്നുള്ളൂ. ആ തുക എടുത്തെങ്കിലും, ആ മനുഷ്യൻ ഇതെല്ലാം അയച്ചുതരാൻ കാണിച്ച ആ മനസ്സിനു നന്ദിയെന്നാണ് അശ്വിൻ പറയുന്നത്.

Exit mobile version