‘പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം’, നവകേരള സദസിൽ ഉന്നയിച്ച ആവശ്യങ്ങൾക്കെല്ലാം ഉടനടി പരിഹാരമായി; അഭിനന്ദിച്ച് സന്തോഷ് കീഴാറ്റൂർ

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിൽ താൻ ഉന്നയിച്ച ആവശ്യങ്ങൾക്ക് എല്ലാം പരിഹാരമായി എന്ന് നടൻ സന്തോഷ് കീഴാറ്റൂർ. നവകേരള സദസ്സിനെ അഭിനന്ദിച്ച് താരം എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിൽവെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനമായെന്നാണ് അദ്ദേഹം അറിയിച്ചത്.

അവശ കലാകാര പെൻഷൻ, കേരളത്തിലെ ആദ്യ നാടകശാല, ഷൂട്ടിംഗ് ആവശ്യങ്ങൾ തുടങ്ങിയവയേക്കുറിച്ചാണ് നടൻ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നത്. ഇതിനെല്ലാം തീർപ്പായതെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.

‘പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം’- എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് സന്തോഷ് കീഴാറ്റൂർ നവകേരള സദസിനേയും ഇടതുപക്ഷസർക്കാരിനേയും അഭിനന്ദിച്ചിരിക്കുന്നത്. അവശ കലാകാര പെൻഷൻ എന്നത് കലാകാര പെൻഷൻ എന്നാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് താരം അറിയിച്ചു.

ALSO READ- ഇസ്രയേലുമായി ഏറ്റമുട്ടൽ അവസാനിപ്പിക്കാൻ തയ്യാർ? താത്കാലിക യുദ്ധ വിരാമത്തിന് അരികിലെന്ന് ഹമാസ്

കലാകാരന്മാർ അവശന്മാരല്ലെന്നും കലാകാര പെൻഷൻ 1000 രൂപയിൽ നിന്നും 1600 രൂപയാക്കി വർദ്ധിപ്പിച്ചെന്നും സന്തോഷ് ചൂണ്ടിക്കാട്ടി.ഉപയോഗശൂന്യമായി കിടക്കുന്ന സർക്കാർ കെട്ടിടങ്ങൾ സിനിമാ ഷൂട്ടിംഗിന് വിട്ടുതരാം എന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. കേരളത്തിലെ ആദ്യ നാടകശാല കായംകുളത്ത് സ്ഥാപിക്കും. ഇതിന് തോപ്പിൽ ഭാസി സ്മാരക നാടകശാല എന്നായിരിക്കും പേരെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.

നവകേരള സദസ്സ് ജനപ്രിയമാവുന്നു. കൈയ്യടിക്കേണ്ടവർക്ക് കയ്യടിക്കാം, വിമർശിക്കുന്നവർ വിമർശിച്ചുകൊണ്ടേയിരിക്കുക എന്നും സന്തോഷ് കീഴാറ്റൂർ കുറിപ്പിൽ പറയുന്നു.

അതേസമയം, ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന അസ്ത്രാ ആണ് സന്തോഷ് കീഴാറ്റൂരിന്റേതായി വരാനിരിക്കുന്ന ചിത്രം. അമിത് ചക്കാലക്കലാണ് നായകൻ. പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ട് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടുമാണ്. ഒപ്പം, സന്തോഷ് കീഴാറ്റൂരിന്റെ ഏകാംഗനാടകമായ പെൺനടൻ വേദികളിൽ നിന്ന് വേദികളിലേക്കുള്ള പ്രയാണം തുടരുകയാണ്.

Exit mobile version