വിവാഹം നടത്തി നല്‍കാമെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ 57 കാരി പിടിയില്‍

6 ലക്ഷത്തോളം രൂപയാണ് യുവാവില്‍ നിന്ന് ഇവര്‍ തട്ടിയത്.

എറണാകുളം: വിവാഹം നടത്തി കൊടുക്കാമെന്ന വ്യാജേന യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ സ്ത്രീ പിടിയില്‍. എറണാകുളം മാറാടി സ്വദേശിയും 57കാരിയുമായ ഷൈലയെ ആണ് അറസ്റ്റ് ചെയ്തത്. 6 ലക്ഷത്തോളം രൂപയാണ് യുവാവില്‍ നിന്ന് ഇവര്‍ തട്ടിയത്. ലോട്ടറി വില്പനക്കാരിയായ ഷൈലയാണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്.

ചോരക്കുഴി ഭാഗത്തുള്ള യുവാവിനെ കബളിപ്പിച്ചാണ് ഇവര്‍ പണം തട്ടിയത്. യുവാവിന് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു യുവതിയുടെ ഫോട്ടോ അയച്ചു കൊടുത്തു. പിന്നീട് ഈ യുവതിയാണെന്ന പേരില്‍ ഫോണ്‍ വഴി യുവാവില്‍ നിന്ന് ആറ് ലക്ഷത്തോളം രൂപയാണ് ഷൈല തട്ടിയെടുത്തത്.

ഫോണില്‍ അയച്ച് നല്‍കിയ ഫോട്ടോ സോനയെന്നാ പെണ്‍കുട്ടിയുടേതാണെന്നും ഇന്‍ഫോ പാര്‍ക്കിലാണ് ജോലിയെന്നും യുവാവിനെ ഷൈല വിശ്വസിപ്പിച്ചു. ഇതിന് ശേഷം സോനയെന്ന പേരില്‍ യുവാവിനെ ഫോണ്‍ വിളിക്കാന്‍ ആരംഭിച്ചു. വിശ്വാസ്യത നേടിയതിന് പിന്നാലെ മാതാപിതാക്കളുടെ ചികിത്സയ്ക്ക് മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ സഹായമെന്ന നിലയ്ക്കാണ് പണം വാങ്ങിയത്.

പണം ലഭിച്ചതിന് പിന്നാലെ ഫോണ്‍ വിളിയും നിലച്ചു, പണത്തേക്കുറിച്ച് സംസാരവുമില്ലാതായി. ഇതോടെയാണ് ചതിക്കപ്പെട്ടതായി യുവാവിന് മനസ്സിലായത്. തുടര്‍ന്ന് യുവാവ് പരാതി നല്‍കിയതോടെയാണ് ഷൈലയെ അറസ്റ്റ് ചെയ്തത്.

Exit mobile version