കാമുകനൊപ്പം ജീവിക്കാന്‍ അനധികൃതമായി ഇന്ത്യയില്‍ എത്തി, ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റില്‍

നോര്‍ത്ത് ത്രിപുര ജില്ലയിലെ ധര്‍മനഗറില്‍ നിന്നാണ് ഫാത്തിമ നുസ്‌റത്ത് എന്ന ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റിലായത്.

അഗര്‍ത്തല: കാമുകനെ വിവാഹം ചെയ്യാന്‍ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച 24കാരി അറസ്റ്റില്‍. ബംഗ്ലാദേശ് പൗരത്വമുള്ള യുവതിയാണ് അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് കാമുകനെ വിവാഹം ചെയ്യാന്‍
ത്രിപുരയിലെ ഗ്രാമത്തില്‍ എത്തിയത്. നോര്‍ത്ത് ത്രിപുര ജില്ലയിലെ ധര്‍മനഗറില്‍ നിന്നാണ് ഫാത്തിമ നുസ്‌റത്ത് എന്ന ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റിലായത്.

ഇവിടെ ആയൂര്‍വേദ ചികിത്സ നടത്തിയിരുന്ന നൂര്‍ ജലാല്‍ (34) എന്നയാള്‍ക്കൊപ്പം താമസിക്കാനാണ് യുവതി ഇന്ത്യല്‍ എത്തിയത്. ധര്‍മനഗറിലെ ഫുല്‍ബാരി സ്വദേശിയായ നൂര്‍ ജലാല്‍ ഇടയ്ക്കിടയ്ക്ക് ബംഗ്ലാദേശിലെ മൗല്‍വി നഗര്‍ എന്ന സ്ഥലത്ത് പോകാറുണ്ടായിരുന്നു. അവിടെ വെച്ചാണ് ഫാത്തിമ നുസ്‌റത്തിലെ പരിചയപ്പെട്ടതും അവരുമായി അടുക്കുന്നതും.

ഇരുവരും തമ്മിലുള്ള അടുപ്പം പിന്നീട് പ്രണയമായി മാറി. ഏതാണ്ട് രണ്ടാഴ്ച മുമ്പ് ഫാത്തിമ നുസ്‌റത്ത് ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടന്ന് ത്രിപുരയിലെത്തി. നൂര്‍ ജലാലിനെ വിവാഹം ചെയ്ത് ഒപ്പം താമസിക്കാനായിരുന്നു യുവതിയുടെ പദ്ധതി.

വ്യാഴാഴ്ച പൊലീസ് ഇവരുടെ താമസ സ്ഥലത്തിലെത്തി യുവതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Exit mobile version