ഇരിങ്ങാലക്കുട: ചവർ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർത്ഥിനിക്ക് മരണം. എടതിരിഞ്ഞി പോത്താനി അടയ്ക്കായിൽ വീട്ടിൽ മധുവിന്റെ മകൾ പാർവതിയാണ് (21) മരിച്ചത്.
പാർവതി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ രണ്ടാം വർഷ ബയോടെക്നോളജി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 31ന് വീടിനോട് ചേർന്ന് ചവർ കത്തിക്കുന്നതിനിടെ മുടിയിലേക്കും ശരീരത്തിലേക്കും തീ പടരുകയായിരുന്നു.
ശരീരമാകെ പൊള്ളലേറ്റ് വിദ്യാർത്ഥിനി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് നിംസ് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം.
പിതാവ് മധു ചെന്ത്രാപ്പിന്നി എസ്എൻ സ്‌കൂളിൽ ചിത്രകല അധ്യാപകനാണ്. മാതാവ് ശിൽപ ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപികയാണ്. സഹോദരൻ: അമേഖ്.