തൃശ്ശൂരില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം; യുവാവിന്റെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

അശ്രദ്ധമായി ഓടിച്ച ബസ് ഇടിച്ചതിനെ തുടര്‍ന്ന് മരിച്ച സൗരവിന്റെ മൃതദേഹവുമായാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

തൃശൂര്‍: ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ യുവാവിന്റെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. അശ്രദ്ധമായി ഓടിച്ച ബസ് ഇടിച്ചതിനെ തുടര്‍ന്ന് മരിച്ച സൗരവിന്റെ മൃതദേഹവുമായാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
അപകടമുണ്ടാക്കിയ കിരണ്‍ എന്ന കമ്പനിയുടെ ബസ് തടഞ്ഞ്, ബസില്‍ മരിച്ച യുവാവിന്റെ ഫ്‌ലക്‌സ് കെട്ടി നാട്ടുകാര്‍ പ്രതിഷേധിച്ചു.

അരിമ്പൂര്‍ – കാഞ്ഞാണി – തൃശൂര്‍ സംസ്ഥാന പാതയില്‍ കഴിഞ്ഞ ദിവസമായിരുന്നു ദാരുണ അപകടം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ബസിടിച്ച് തെറിപ്പിക്കുകയായിരുന്നു. എറവ് സ്വദേശിയാണ് മരിച്ച സൗരവ് (25).

എറവ് കപ്പല്‍പ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. തൃശൂരിലേക്ക് പോവുകയായിരുന്ന ബസും എതിര്‍ദിശയില്‍ വന്ന സൗരവ് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൗരവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആംബുലന്‍സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കുറുക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും എത്തിച്ചു.

സൗരവിന്റെ ആന്തരിക അവയവങ്ങള്‍ക്കും ഒരു കണ്ണിനും ഗുരുതരമായി ക്ഷതം ഏറ്റിരുന്നു. തുടയെല്ല് പൊട്ടി, വാരിയെല്ലുകള്‍ ഒടിഞ്ഞു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version