ബീവറേജസില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പിയില്‍ പല്ലിയുടെ വാല്‍: പരാതിപ്പെട്ടപ്പോള്‍ ഭീഷണി

പാലക്കാട്: ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പിയില്‍ പല്ലിയുടെ ശരീരാവശിഷ്ടം. പാലക്കാട് കല്ലേക്കാട് സ്വദേശി സുരേഷ് കുമാര്‍, വാങ്ങിയ മദ്യ കുപ്പിയിലാണ് പല്ലിയുടെ ശരീരാവശിഷ്ടം കണ്ടെത്തിയത്. സംഭവത്തില്‍ കുറ്റക്കാരായ മദ്യ നിര്‍മ്മാണ കമ്പനിയെ വിവരം അറിയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ മദ്യ വില്പനശാലയായ ഒലവക്കോട് താണാവിലെ ബീവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നാണ് സുരേഷ് കുമാറാണ് അര ലിറ്റര്‍ മദ്യം വാങ്ങിയത്. കുപ്പിയ്ക്കടിയില്‍ ഒരു നൂല് പോലെ എന്തോ കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് ചത്ത പല്ലിയുടെ വാലിന്റെ ഭാഗമാണെന്ന് മനസിലായത്. നിര്‍മ്മാണ ശാലയില്‍ നിന്നും സീല്‍ ചെയ്ത്, പരിശോധന കഴിഞ്ഞ് ഔട്ട്‌ലെറ്റിലെത്തിയ മദ്യ കുപ്പിയിലാണ് പല്ലിയുടെ അവശിഷ്ടം കണ്ടെത്തിയത്.

സംഭവം കണ്ടയുടനെ മദ്യം വാങ്ങിയ ഒലവക്കോട്ടെ ബെവ്‌കോ ഔട്ട്‌ലെറ്റിലെത്തി വിവരം അറിയിച്ച സുരേഷ് കുമാര്‍, മദ്യകുപ്പി മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മദ്യ കുപ്പിയില്‍ നിന്ന് വാല്‍ ലഭിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും നിര്‍മ്മാണത്തിനിടെ പറ്റിയ പിശകായിരിക്കാം വീഴ്ചയ്ക്ക് പിന്നില്ലെന്നും മദ്യം മാറ്റി നല്‍കാന്‍ കഴിയില്ലെന്നും ഔട്ട്‌ലെറ്റ് ജീവനക്കാര്‍ സുരേഷ് കുമാറിനോട് പറഞ്ഞു.

തുടര്‍ന്ന് തനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് മദ്യം നിര്‍മ്മിച്ച തൃശ്ശൂര്‍ മണ്ണുത്തിയിലെ കമ്പനിയ്ക്കും മദ്യ കമ്പനിയുടെ ഇന്ത്യയിലെ ഉടമകള്‍ക്കും ബെവ്‌കോയ്ക്കും സുരേഷ് കുമാര്‍ കത്തയച്ചു. എന്നാല്‍ ഭീഷണി ആയിരുന്നു ഇവരില്‍ നിന്ന് ലഭിച്ച മറുപടി എന്നാണ് സുരേഷ് കുമാര്‍ പറയുന്നത്.

അതേസമയം, കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമാണ് മദ്യക്കുപ്പികള്‍ വില്‍പ്പനയ്ക്ക് അയയ്ക്കുന്നതെന്നും പിശക് പറ്റിയിട്ടുണ്ടെങ്കില്‍ വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തൃശ്ശൂര്‍ മണ്ണുത്തിയിലെ മദ്യനിര്‍മാണ കമ്പനിയിലെ അധികൃതര്‍ അറിയിച്ചു.

Exit mobile version