‘ഐ ലവ് യു അമ്മു’ എഴുതി ആറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ജീവനൊടുക്കിയത് ഭാര്യയുടെ മരണത്തിന് പിന്നാലെ

മാവേലിക്കര: ഭാര്യ ജീവനടുക്കിയതറിഞ്ഞ് ആശുപത്രിയിൽ നിന്നും ഇറങ്ങിപ്പോയ യുവാവിന്റെ മൃതദേഹം ആറ്റിൽ നിന്നും കണ്ടെത്തി. അച്ചൻകോവിലാറ്റിൽ ചാടിയ പന്തളം കുളനട വടക്കേക്കരപ്പടി ശ്രീനിലയത്തിൽ അരുൺബാബു(31)വിന്റെ മൃതദേഹമാണ്ം കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ 11.30-ഓടെ വഴുവാടിക്കടവിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അഗ്‌നിരക്ഷാസേന കരയ്ക്ക് എത്തിച്ച മൃതദേഹം അരുൺബാബുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി തിരിച്ചറിയുകയായിരുന്നു.

വീട്ടിലെ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ അരുൺബാബുവിന്റെ ഭാര്യ ലിജി (അമ്മു-25)യെ കണ്ടെത്തിയിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരുൺബാബു തന്നെയാണ് ലിജിയെ ആശുപത്രിയിൽ എത്തിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയായിരുന്നു സംഭവം.

ലിജിയുടെ മരണം പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും സ്ഥിരീകരിച്ചതോടെ ഇവിടെനിന്നും അരുണിനെ കാണാതാവുകയായിരുന്നു. ഇയാൾ സഞ്ചരിച്ചിരുന്ന കാർ വെട്ടിയാർ പുലക്കടവ് പാലത്തിനുസമീപം കണ്ടെത്തിയതോടെ പോലീസും അഗ്‌നിരക്ഷാസേനയും ചേർന്ന് ഞായറാഴ്ച മുതൽ അച്ചൻകോവിലാറ്റിൽ തിരച്ചിൽ നടത്തിയിരുന്നു.

ALSO READ- കുടുംബ പ്രശ്‌നം; പാലക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
അരുൺ കാറിനുള്ളിൽ രക്തംകൊണ്ട് ഐ ലവ് യു അമ്മുക്കുട്ടി എന്നെഴുതിയിരുന്നതും ആറ്റിലേക്കിറങ്ങുന്നഭാഗത്തു രക്തംകണ്ടതും ആത്മഹത്യാശ്രമമാണെന്ന സംശയത്തിലായിരുന്നു പോലീസും അഗ്നിരക്ഷാ സേനയും.

ആറ്റിൽ ജലനിരപ്പുയർന്നതിനാലും അടിയൊഴുക്കുള്ളതിനാലും തിരച്ചിൽ ഞായറാഴ്ച വൈകുന്നേരം അവസാനിപ്പിച്ചു. ഇവിടെനിന്നു 10 കിലോമീറ്റർ അകലെയാണ് തിങ്കളാഴ്ച മൃതദേഹം കണ്ടെത്തിയത്.

Exit mobile version