‘ഐ ലവ് യു അമ്മുക്കുട്ടി’; ഭാര്യ ജീവനൊടുക്കിയത് അറിഞ്ഞ് ആശുപത്രിയിൽ നിന്നും പോയ യുവാവിനായി പുഴയിൽ തിരച്ചിൽ; വാഹനത്തിൽ ചോരകൊണ്ട് കുറിപ്പ്

പന്തളം: വീടിനുള്ളിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചതറിഞ്ഞ് ആശുപത്രിയിൽ നിന്നും ഇറങ്ങിപ്പോയ ഭർത്താവിനെ കാണാതായി. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ വെണ്മണി പുലക്കടവ് പാലത്തിന് സമീപം കണ്ടെത്തിയതോടെ പുഴയിൽ തിരച്ചിൽ തുടരുകയാണ്.

പോലീസും അഗ്‌നിരക്ഷാസേനയും അച്ചൻകോവിലാറ്റിലെ പുലക്കടവ് പാലത്തിന് സമീപമാണ് തിരച്ചിൽ തുടങ്ങിയിരിക്കുന്നത്. കണ്ടെത്തിയ കാറിനുള്ളിൽ രക്തംകൊണ്ട് ‘ഐ ലവ് യു അമ്മുക്കുട്ടി’ എന്ന് എഴുതിയിട്ടുണ്ടെന്നും കുളിക്കടവിലേക്കിറങ്ങുന്ന ഭാഗത്ത് രക്തം കണ്ടെന്നും പോലീസ് അറിയിച്ചു.

കുളനട വടക്കേക്കരപ്പടി മലദേവർകുന്ന് ക്ഷേത്രത്തിന് സമീപം ശ്രീനിലയത്തിൽ ലിജി (അമ്മു-25)യെ വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിൽ ഷാളിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. തുടർന്ന് ലിജിയെ ഭർത്താവായ അരുൺ ബാബുവാണ്പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ലിജിയെ രക്ഷിക്കാനായിരുന്നില്ല. മരണവാർത്ത അറിഞ്ഞ ഉടനെ ആശുപത്രിയിൽ നിന്നും പോയ അരുൺ ബാബുവിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല.

ALSO READ- ‘യമഹ സ്‌കൂട്ടർ മുതൽ ബുള്ളറ്റ് വരെ’! ദീപാവലി സമ്മാനമായി ഇരുചക്ര വാഹനങ്ങൾ സമ്മാനിച്ച് തോട്ടമുടമ; സ്മാർട്ട് ടിവിയും മിക്‌സിയും ഉൾപ്പടെ മറ്റ് സമ്മാനങ്ങളും

പോലീസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. വെണ്മണി, പന്തളം, ഇലവുംതിട്ട പോലീസ് ചേർന്നാണ് അന്വേഷണം നടത്തുന്നത്. അരുൺ ആറ്റിൽ ചാടിയതാകാമെന്നാണ് പോലീസ് നിഗമനം. ആറ്റിൽ ജലനിരപ്പുയർന്നതിനാലും അടിയൊഴുക്കുള്ളതിനാലും തിരച്ചിലിന് ബുദ്ധിമുട്ടുണ്ട്.

തഹസീൽദാർ പി സുദീപിന്റെ സാന്നിധ്യത്തിൽ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ലിജിയുടെ മൃതദേഹപരിശോധന നടത്തി. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം പാലക്കാട്ടുള്ള വീട്ടിലേക്ക് കൊണ്ടുപോയി.


നേരത്തേ ഗൾഫിലായിരുന്ന അരുൺ ബാബു ഇപ്പോൾ ലോറിഡ്രൈവറായി ജോലിചെയ്യുകയാണ്. മൂന്നുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മകൾ: ആരോഹിണി (ഒന്നര വയസ്സ്).

Exit mobile version