‘ഏതെങ്കിലും തരത്തില്‍ ശ്രീക്കുട്ടനെ വേദനിപ്പിക്കരുത് എന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്, 2 വര്‍ഷമായി കേരള വര്‍മ്മയിലില്ല’;മൗനം പാലിക്കുന്നെന്ന് ദീപ നിശാന്ത്

തൃശൂര്‍: ശ്രീ കേരളവര്‍മ കോളജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് വലിച്ചിഴയക്കുന്നതിന് എതിരെ പ്രതികരിച്ച് അധ്യാപിക ദീപ നിശാന്ത്. യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനം റീകൗണ്ടിങ്ങില്‍ നഷ്ടമായ കെഎസ്യു സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടനെ കുറിച്ചാണ് ദീപ നിശാന്തിന്റെ കുറിപ്പ്.

ക്ലാസില്‍ നന്നായി ഇടപെടുന്ന, സംവാദോന്മുഖമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വിദ്യാര്‍ഥി എന്ന നിലയില്‍ ശ്രീക്കുട്ടനോട് സ്‌നേഹവും ബഹുമാനവുമുണ്ടെന്നു ദീപ നിശാന്ത് അഭിപ്രായപ്പെട്ടു. താന്‍ ഇപ്പോള്‍ കേരളവര്‍മ്മ കോളേജില്‍ ഇല്ലെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി ട്രാന്‍സ്ഫറായി മറ്റൊരു കോളേജിലാണെന്നും ദീപ നിശാന്ത് കുറിച്ചു.

കാഴ്ചപരിമിതിയുള്ള വിദ്യാര്‍ത്ഥിയായ കെഎസ്യു സ്ഥാനാര്‍ഥി എസ് ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്‌ഐ സ്ഥാനാര്‍ഥി കെഎസ് അനിരുദ്ധന് 895 വോട്ടുമായിരുന്നു ആദ്യത്തെ കൗണ്ടിങില്‍. പിന്നാലെ നടത്തിയ റീ കൗണ്ടിങില്‍ എസ്എഫ്‌ഐയുടെ സ്ഥാനാര്‍ത്ഥി വിജയിച്ചു. 41 വര്‍ഷത്തിനിടെ ആദ്യമായി കിട്ടിയ ചെയര്‍മാന്‍ സ്ഥാനത്തിന്റെ ആഹ്ലാദത്തിലായിരുന്ന കെഎസ്‌യുവിന് റീകൗണ്ടിങിലെ പരാജയത്തില്‍ ്തൃപ്തി ഉണ്ടായിരുന്നു.അര്‍ധരാത്രി വരെ നീണ്ട റീകൗണ്ടിങ്ങിനു പിന്നില്‍ ഉന്നത ഇടപെടലാണെന്നും വീണ്ടും തിരഞ്ഞെടുപ്പു നടത്തണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടിരുന്നു.

ALSO READ- തുലാവര്‍ഷം കനക്കുന്നു, കേരളത്തില്‍ വരും മണിക്കൂറില്‍ അതിശക്തമായ മഴയും 40 കിമീ വേഗതയില്‍ കാറ്റും, മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഈ സംഭവത്തിന് പിന്നാലെ കേരള വര്‍മ്മ കോളേജിലെ അധ്യാപകര്‍ക്ക് എതിരെയും സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് ദീപ നിശാന്തിന്റെ പ്രിതകരണം.

ദീപ നിശാന്തിന്റെ കുറിപ്പ്:

അച്ഛന്‍ പോയതിനുശേഷം മാനസികമായി അനുഭവിക്കുന്ന ചില ബുദ്ധിമുട്ടുകളുടെ പേരില്‍ ഒരു മാസക്കാലമായി ഈ വഴിക്കങ്ങനെ വരാറില്ല. ഒന്നും എഴുതാറുമില്ല.കഴിഞ്ഞ ദിവസം നടന്ന കേരളവര്‍മ്മ കോളേജ് യൂണിയന്‍ ഇലക്ഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പലരും അനാവശ്യമായി പല ആരോപണങ്ങളും തീര്‍ത്തും വ്യക്തിഹത്യാപരമായ പരാമര്‍ശങ്ങളും ഉന്നയിച്ചത് സുഹൃത്തുക്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയേണ്ടി വരുന്നത്.
ഞാനിപ്പോള്‍ പഠിപ്പിക്കുന്നത് കേരളവര്‍മ്മ കോളേജിലല്ല. 2 വര്‍ഷമായി മറ്റൊരു കോളേജിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചിട്ട്.
കേരളവര്‍മ്മയിലെ നിലവിലെ വിദ്യാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷം പേരെയും എനിക്കറിയില്ല. അവസാന വര്‍ഷക്കാരില്‍ കുറച്ചുപേരെ മാത്രം അറിയാം.അവരില്‍ ചിലരുമായി ഇപ്പോഴും ബന്ധമുണ്ട്. അതിലൊരാള്‍ ശ്രീക്കുട്ടനാണ്. ഇടയ്ക്ക് കാണാറുണ്ട്. ക്ലാസ്സില്‍ നന്നായി ഇടപെടുന്ന, സംവാദോന്മുഖമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വിദ്യാര്‍ത്ഥി എന്ന നിലയില്‍ ശ്രീക്കുട്ടനോട് സ്‌നേഹമുണ്ട്.ബഹുമാനമുണ്ട്.
കേരളത്തില്‍ ഏറ്റവുമധികം ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന കോളേജുകളില്‍ മുന്‍നിരയിലാണ് കേരളവര്‍മ്മ കോളേജിന്റെ സ്ഥാനം.1952 ല്‍, തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത കോളേജ് കാഴ്ചശക്തിയില്ലെന്ന കാരണം കൊണ്ട് തിരസ്‌കരിച്ച വാസു എന്ന വിദ്യാര്‍ത്ഥിയെ ഹൃദയപൂര്‍വ്വം സ്വീകരിച്ചു കൊണ്ട് തുടങ്ങിയ കേരളവര്‍മ്മയുടെ ആ മഹാപരമ്പരയില്‍ ഇപ്പോള്‍ ആറായിരത്തോളം പേരുണ്ട്.
ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച് ശ്രീക്കുട്ടന്‍ വിജയിച്ചു എന്ന വാര്‍ത്ത കേട്ടത് ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ അലുമ്‌നി ഗ്രൂപ്പിലാണ്. അപ്പോള്‍ത്തന്നെ ശ്രീക്കുട്ടനെ വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. പിന്നീട് ആ വാര്‍ത്ത സംബന്ധിച്ച തര്‍ക്കങ്ങള്‍ കണ്ടു.ചര്‍ച്ചകള്‍ അധികം പിന്തുടര്‍ന്നില്ല.

കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നും പുറത്തേക്ക് വിടുന്ന മര്യാദയെ അതിലംഘിക്കുന്ന പല പോസ്റ്റുകളും കണ്ടു. അത്തരം അരാഷ്ട്രീയവ്യക്തിഹത്യകള്‍ക്ക് അതേ രീതിയില്‍ മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല. പക്ഷേ ആ മറുപടിയും തുടര്‍ചര്‍ച്ചകളും ഏതെങ്കിലും തരത്തില്‍ ശ്രീക്കുട്ടനെ വേദനിപ്പിക്കരുത് എന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ളതുകൊണ്ട് മൗനം പാലിക്കുന്നു. ശ്രീക്കുട്ടനോട് അന്നുമിന്നും സ്‌നേഹമുണ്ട്. വ്യക്തിഹത്യ ഇന്ധനമാക്കി മുന്നോട്ടു നീങ്ങുന്ന മനുഷ്യരോട് അതുപോലെ തന്നെ സഹതാപവും.

Exit mobile version