ആറാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമര്‍ദ്ദനം: അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും

കൊല്ലം: കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ-വിദ്യാഭ്യാസ മന്ത്രിമാര്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥര്‍ കുട്ടിയെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന മന്ത്രി വീണ ജോര്‍ജും നിര്‍ദേശം നല്‍കി.

ഹോം വര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് ആറാം ക്ലാസുകാരനെ ട്യൂഷന്‍ ക്ലാസിലെ അധ്യാപകനായ റിയാസ് മര്‍ദ്ദിച്ചത്. പട്ടത്താനത്തുള്ള അക്കാദമി ട്യൂഷന്‍ സെന്ററില്‍ വെച്ചാണ് കുട്ടിയെ മര്‍ദ്ദിച്ചത്. ട്യൂഷന്‍ സെന്ററിന്റെ നടത്തിപ്പുകാരനാണ് റിയാസ്. ഇന്നലെ വൈകിട്ട് കുട്ടി ട്യൂഷന്‍ ക്ലാസിലെത്തിയപ്പോഴാണ് റിയാസ് വടി കൊണ്ട് അടിച്ചത്.

കഴിഞ്ഞ ദിവസം അധ്യാപകന്‍ കുട്ടികള്‍ക്ക് ഹോം വര്‍ക്ക് നല്‍കിയിരുന്നു. ഇന്നലെ ഇത് പരിശോധിച്ചു. ആദ്യ ഘട്ടത്തില്‍ കുട്ടി ഹോം വര്‍ക്ക് ചെയ്‌തെന്നാണ് പറഞ്ഞത്. എന്നാല്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് മര്‍ദ്ദിച്ചതെന്ന് ആറാം ക്ലാസുകാരന്‍ പറഞ്ഞു. കുട്ടി കള്ളം പറഞ്ഞത് കൊണ്ടാണ് അടിച്ചതെന്നാണ് റിയാസ് രക്ഷിതാക്കളോടും പറഞ്ഞത്. കുട്ടിയുടെ കാലിലും തുടയിനുമടക്കം അടികൊണ്ട പടുകളുണ്ട്.

ഇന്നലെ തന്നെ കുട്ടിയെ കൊല്ലത്തെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ആശുപത്രി അധികൃതരാണ് ആദ്യം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയുടെ അമ്മയും പരാതി നല്‍കി. ചൈല്‍ഡ് ലൈന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം പരാതി കൊല്ലം ഈസ്റ്റ് പോലീസിന് കൈമാറി. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. റിയാസ് ഒളിവിലാണ്.

Exit mobile version