കളമശേരി സ്‌ഫോടനം: വിദ്വേഷ പ്രചരണം നടത്തിയ 22 പേര്‍ക്കെതിരെ കേസ്

കൊച്ചി: കളമശേരി സ്‌ഫോടനത്തിന് പിന്നാലെ വിദ്വേഷ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസ്. 22 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 153 – കലാപത്തിന് വേണ്ടി പ്രകോപനമുണ്ടാക്കല്‍, 153 എ – മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസുകളെടുത്തിരിക്കുന്നത്.

കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയും കേസെടുത്തിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. സൈബര്‍ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജീവ് ചന്ദ്രശേഖറിനെതിരെ ഐപിസി 153, 153 (എ), കേരള പോലീസ് ആക്ട് 120 (ഒ) – ക്രമസമാധാനം തകര്‍ക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം, തീവ്ര ഗ്രൂപ്പുകളോട് മുഖ്യമന്ത്രി മൃദു സമീപനം പുലര്‍ത്തുകയാണെന്നും കോണ്‍ഗ്രസ് അതിനു കൂട്ടു നില്‍ക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. വിഷം അല്ല കൊടുംവിഷമാണ് രാജീവ് ചന്ദ്രശേഖറെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. അതിനെ അദ്ദേഹം ഒരു അലങ്കാരമായാണ് കാണുന്നത്. ‘വിഷം എന്നേ അന്നു ഞാന്‍ പറഞ്ഞിട്ടുള്ളൂ. കൊടും വിഷം എന്ന് പറയും അത്രയേ ഉള്ളൂ’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇതിനിടെ പോലീസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ കുടുംബത്തിന്റെ മൊഴിയെടുത്തു. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന മൊഴിയെടുക്കല്‍ ആറ് മണിയോടെയാണ് അവസാനിച്ചത്. വിശദമായി മൊഴി രേഖപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു. ഡൊമിനിക് മാര്‍ട്ടിന്റെ അത്താണിയിലെ ഫ്‌ലാറ്റില്‍ പോലീസ് തെളിവെടുപ്പ് നടത്തി. കേസില്‍ ഡൊമിനിക് മാര്‍ട്ടിന്‍ മാത്രമാണ് പ്രതി എന്നുറപ്പിച്ചിരിക്കുകയാണ് പോലീസ്.

Exit mobile version