‘പാകിസ്താന്‍ മുദ്രാവാക്യം മുഴക്കിയ കേസ് കപീഷ് വാസുദേവന്‍ വാദിച്ചാല്‍ പണിക്കരുടെ മുന്നില്‍ പെട്ടതിനേക്കാള്‍ ഭീകരമായിരിക്കും’; ഹരീഷ് വാസുദേവനെതിരെ സന്ദീപ് വാര്യര്‍

കൊച്ചി: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ സിന്ദാബാദ് വിളിച്ച ആരാധകനെ തടഞ്ഞ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച അഭിഭാഷകന്‍ ഹരീഷ് വാസുദേവനെ വിമര്‍ശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍.

പാകിസ്താന്‍ സിന്ദാബാദ് എന്ന് എഴുതിയ പോസ്റ്റാണ് ഹരീഷ് വാസുദേവന്‍ പങ്കുവച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്. ഹരീഷ് വാസുദേവന്റെ പേര് എടുത്തു പറയാതെയാണ് സന്ദീപിന്റെ വിമര്‍ശനം.

പാക്കിസ്താന് വേണ്ടി മുദ്രാവാക്യം മുഴക്കിയ കേസ് കപീഷ് വാസുദേവന്‍ സുപ്രിം കോടതിയില്‍ സ്വയം വാദിച്ചാല്‍ ജനകീയ കോടതിയില്‍ പണിക്കരുടെ മുന്നില്‍ പെട്ടതിനേക്കാള്‍ ഭീകരമായിരിക്കും അവസ്ഥയെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പിണറായി വിജയന്‍ ഭരിക്കുന്ന നാട്ടില്‍ രാജ്യത്തിനെതിരെ എന്തു പറഞ്ഞാലും കുഴപ്പം വരില്ലെന്ന ധാര്‍ഷ്ട്യമാണ് കപീഷിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്ദീപ് വാര്യരുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

പാക്കിസ്ഥാന് വേണ്ടി മുദ്രാവാക്യം വിളിച്ച നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മുഹമ്മദ് അക്ബര്‍ ലോണ്‍ തന്റെ വിധേയത്വം ഭാരതത്തോടും ഭാരതത്തിന്റെ ഭരണഘടനയോടുമാണെന്ന് സുപ്രീം കോടതിയില്‍ അഫിഡവിറ്റ് നല്‍കിയാണ് മാപ്പു പറഞ്ഞ് രക്ഷപ്പെട്ടത് . സത്യത്തില്‍ കപില്‍ സിബലിനെ പോലെ മുതിര്‍ന്ന വക്കീല്‍ ഹാജരായതുകൊണ്ട് കേസിലെ ശിക്ഷ അതില്‍ നിന്നു.

കപില്‍ സിബല്‍ അല്ല കപീഷ് വാസുദേവന്‍, പാക്കിസ്ഥാന് വേണ്ടി മുദ്രാവാക്യം മുഴക്കിയ കേസ് കപീഷ് വാസുദേവന്‍ സുപ്രിം കോടതിയില്‍ സ്വയം വാദിച്ചാല്‍ ജനകീയ കോടതിയില്‍ പണിക്കരുടെ മുന്നില്‍ പെട്ടതിനേക്കാള്‍ ഭീകരമായിരിക്കും അവസ്ഥ. പിണറായി വിജയന്‍ ഭരിക്കുന്ന നാട്ടില്‍ രാജ്യത്തിനെതിരെ എന്തു പറഞ്ഞാലും കുഴപ്പം വരില്ലെന്ന ധാര്‍ഷ്ട്യമാണ് കപീഷിന്.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന പാകിസ്ഥാന്‍-ഓസ്ട്രേലിയ മത്സരത്തിനിടെയാണ് പാക് ആരാധകന്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയത്. എന്നാല്‍ പാക് ആരാധകനെ സ്റ്റേഡിയത്തിലെ പൊലീസ് ഉദ്യോഗസ്ഥന്‍ തടയുന്നതാണ് പ്രചരിച്ച വീഡിയോയില്‍ കാണുന്നത്. താന്‍ പാകിസ്ഥാനില്‍ നിന്ന് വന്നതാണെന്നും പാകിസ്ഥാന്‍ സിന്ദാബാദ് അല്ലാതെ മറ്റെന്താണ് വിളിക്കേണ്ടതെന്നും യുവാവ് പൊലീസിനോട് ചോദിക്കുന്നുമുണ്ട്.

Exit mobile version