വിളിച്ചപ്പോള്‍ ഇറങ്ങി വന്നില്ല: നേമത്ത് കാമുകന്‍ യുവതിയെ കുത്തി, യുവാവ് സ്വയം കഴുത്തറുത്തു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം. പ്രതി സ്വയം കഴുത്തറുത്തു. രമ്യാ രാജീവന്‍ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരുക്കേറ്റ ഇവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുത്തിയ മുട്ടത്തറ സ്വദേശി ദീപക്കാണ് ആക്രമിച്ചത്. രമ്യയെ കുട്ടിയ ശേഷം കഴുത്ത് മുറിച്ച് ദീപക്ക് ആത്മഹത്യക്ക് ശ്രമിച്ചു.

രമ്യാ രാജീവന്റെ നില അതീവ ഗുരുതരമാണ്. ദീപക് അപകട നില തരണം ചെയ്‌തെന്നാണ് പ്രാഥമിക വിവരം. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും നാല് വര്‍ഷമായി അടുപ്പത്തിലായിരുന്നു. ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടെങ്കിലും രമ്യ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് കൈയ്യില്‍ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ദീപക് ആക്രമണം നടത്തിയത്. നേമം പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു സംഭവം. രമ്യയും ദീപകും തമ്മില്‍ നേരത്തെ തന്നെ സൗഹൃദത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. രമ്യയുടെ വീടിനടുത്തെ റോഡില്‍ വച്ചാണ് ഇന്ന് രാവിലെ ദീപകും രമ്യയും വഴിയില്‍ വച്ച് സംസാരിച്ചിരുന്നു. പിന്നീട് ഭയന്ന് രമ്യ വീട്ടിലേക്ക് ഓടിയെന്നും പിന്നാലെ ദീപകും രമ്യയുടെ വീട്ടിലേക്ക് ഓടിക്കയറിയെന്നുമാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

രമ്യ വീട്ടിലേക്ക് കയറുന്നതിന് തൊട്ടുമുന്‍പ് വീട്ടുപടിക്കല്‍ വച്ച് ദീപക് കഴുത്തില്‍ കുത്തിപ്പിടിച്ച് കത്തിയെടുത്ത് കുത്തിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
രണ്ട് തവണ ദീപക് രമ്യയുടെ കഴുത്തില്‍ കുത്തി. ഇതിന് ശേഷം രമ്യ ഭയന്ന് വീട്ടില്‍ കയറാതെ പുറത്തേക്ക് ഓടി. ഓടിയെത്തിയ നാട്ടുകാരാണ് രമ്യയുടെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ആ സമയത്തും ദീപക് ഈ പരിസരത്ത് ഉണ്ടായിരുന്നു. നാട്ടുകാര്‍ നേമം പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തുമ്പോള്‍ രമ്യയുടെ വീട്ടിലായിരുന്നു ദീപക് ഉണ്ടായിരുന്നത്. ഈ സമയത്താണ് ഇയാള്‍ കഴുത്തില്‍ കത്തി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചത്.

രമ്യയും അമ്മയും അമ്മൂമ്മയുമാണ് ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. രമ്യയുടെ അമ്മ പെട്രോള്‍ പമ്പിലെ ജീവനക്കാരിയാണ്. രമ്യ വെള്ളായണിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയാണ്. സംഭവം നടക്കുന്ന സമയത്ത് മൂന്ന് പേരും വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം.

Exit mobile version