വിവാഹം വേണ്ട, പഠനം തുടരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു; യുപിയില്‍ 15കാരിയെ അച്ഛനും സഹോദരനും ചേര്‍ന്ന് കുത്തി പരിക്കേല്‍പ്പിച്ച് കനാലില്‍ തള്ളി

പഠനം തുടരാന്‍ അനുവദിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതാണ് ബന്ധുക്കളെ ചൊടിപ്പിച്ചത്.

ലക്‌നൗ: വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നും തുടര്‍ന്ന് പഠിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ച പെണ്‍കുട്ടിയെ അച്ഛനും സഹോദരനും ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ച് കനാലില്‍ തള്ളി. പഠനം തുടരാന്‍ അനുവദിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതാണ് ബന്ധുക്കളെ ചൊടിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ഷഹ്ജന്‍പുരിലാണ് സംഭവം. പതിനഞ്ചുകാരിയായ മകളെ കല്ല്യാണം കഴിപ്പിച്ച് അയയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പിതാവും കുടുംബവും. ഇതിനെ എതിര്‍ത്ത മകള്‍ പഠനം തുടരാനാണ് താല്‍പര്യമെന്ന് അറിയിച്ചു. ഇതോടെ പ്രകോപിതനായ പിതാവ് മകനെയും കൂട്ടി സ്വന്തം മകളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

കുത്തേറ്റ് പരിക്കേറ്റ പെണ്‍കുട്ടി കായലില്‍ നിന്നും നീന്തി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി പിന്നീട് പോലീസില്‍ പരാതി നല്‍കി. വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചയക്കുമെന്ന ഭയത്തില്‍ സഹോദരിയുടെ വീട്ടിലായിരുന്നു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.

പോലീസിന് പെണ്‍കുട്ടി നല്‍കിയ മൊഴി ഇങ്ങനെ: ‘കനാലിന് സമീപമുള്ള ഒരു ഒഴിഞ്ഞ പ്രദേശത്തേക്ക് അച്ഛന്‍ കൂട്ടിക്കൊണ്ടു പോയി. സഹോദരനും ഒപ്പമുണ്ടായിരുന്നു. പിറകിലൂടെ വന്ന സഹോദരന്‍ കഴുത്തില്‍ തുണി ചുറ്റി അനങ്ങാന്‍ വയ്യാതെ ആക്കി. പിടഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഈ സമയത്ത് പിതാവ് തുടരെത്തുടരെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉപദ്രവിക്കരുതെന്ന് കേണപേക്ഷിച്ചെങ്കിലും ഇരുവരും കേള്‍ക്കാന്‍ തയ്യാറായില്ല. കുത്തിപ്പരിക്കേല്‍പ്പിച്ച് കനാലില്‍ തള്ളുകയായിരുന്നു’.

Exit mobile version