പലസ്തീനിനോടൊപ്പം നില്‍ക്കുക എന്നത് മാത്രമാണ് ശരി; സിആര്‍ മഹേഷ് എംഎല്‍എ

കൊല്ലം: ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തില്‍ പലസ്തീനിനൊപ്പമെന്ന് നിലപാട് വ്യക്തമാക്കി സിആര്‍ മഹേഷ് എംഎല്‍എ. പലസ്തീനിനോടൊപ്പം നില്‍ക്കുക എന്നത് മാത്രമാണ് ശരി, അതുകൊണ്ടുതന്നെ ഫലസ്തീന് വേണ്ടി പോരാടുന്ന ഹമാസിനോടൊപ്പവുമാണെന്ന് കുറ്റകൃത്യങ്ങളെയും തെറ്റുകളെയും മനുഷ്യക്കുരുതിയെയുമൊക്കെ നമുക്ക് അപലപിക്കാം.

പക്ഷേ അതിന്റെ കളങ്കം പോരാളികളായ ഹമാസുകാരുടെ മേല്‍ ചുമത്തി കഴിഞ്ഞ 75 വര്‍ഷമായി ഒരു ജനതയുടെ അടിസ്ഥാനപരമായ ജീവിതത്തെ പോലും കൊന്നു തള്ളുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മുഖത്തേക്ക് നോക്കി കാര്‍ക്കിച്ച് തുപ്പുന്ന ഇസ്രയേലിനോടുള്ള ഒരു മയപ്പെടുത്തലും ആകരുതെന്നും അദ്ദേഹം പറഞ്ഞു.

മകളെ പീഡിപ്പിച്ചു കൊന്ന പ്രതിയെ വെടിവെച്ചു കൊല്ലുന്ന പിതാക്കന്മാരെ നമ്മള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാറുണ്ട്, അതുതന്നെ വേണം എന്നു പറയാറുണ്ട്. അത് പറയുന്നത് ആ പ്രവര്‍ത്തിയോടുള്ള യോജിപ്പിനെക്കാള്‍ കൂടുതല്‍ ഒരു കുറ്റവാളിയെ ശിക്ഷിക്കാന്‍ കഴിയാത്ത നിയമവ്യവസ്ഥയോടുള്ള പ്രതിഷേധം കൂടിയാണെന്നും സി ആര്‍ മഹേഷ് പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ 75 വര്‍ഷക്കാലമായി 140ലേറെ പ്രമേയങ്ങള്‍ ഐക്യരാഷ്ട്രസഭ പാസാക്കിയിട്ടും അതിനൊന്നിനു പോലും പുല്ലുവിലകല്‍പ്പിക്കാതെ വീണ്ടും വീണ്ടും ഓരോ ദിവസവും ആക്രമിക്കുകയും കുഞ്ഞുങ്ങളെ പോലും കൊല്ലുകയും പവിത്രമായ ദേവാലയങ്ങളില്‍ പോലും കടന്നു കയറി ആക്രമങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ അത് അനുഭവിക്കുന്നവന്‍ ചുംബിച്ച് സ്വീകരിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുവെങ്കില്‍ അവര്‍ വിഡ്ഢികളാണ്.

എന്നായാലും മരണപ്പെടുമെന്ന് ഉറപ്പുള്ളവന്‍, ദിനേന ശത്രുവിന്റെ കൈകള്‍കൊണ്ട് ഉറ്റവരും ഉടയവരും മരിക്കുന്നത് കാണുന്നവര്‍, അവന്റെ മേല്‍ മര്യാദയുടെ നിയമങ്ങള്‍ ആരും പുലമ്പാന്‍ നില്‍ക്കരുത്. അങ്ങനെ പുലമ്പുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഈ ഇസ്രയേലി ക്രൂരതയെ പിന്തുണയ്ക്കുന്നവരാണെന്നും സി ആര്‍ മഹേഷ് പറഞ്ഞു.

40 കുഞ്ഞുങ്ങളെ തലയറുത്ത് കൊന്നെന്ന വ്യാജ വാര്‍ത്തയോടോപ്പം അല്ലാ. ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കണ്‍മുന്നില്‍ നേര്‍ക്കുനേരെ കൊന്നു കളഞ്ഞ ഇസ്രയേലി ഭീകരതയ്ക്ക് എതിരെയാണ്. ഫലസ്തീനൊപ്പമാണ് വിട്ടുവീഴ്ചയില്ലാതെയെന്നും സിആര്‍ മഹേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version