നിറയെ യാത്രക്കാരുള്ള ബസ് തടഞ്ഞുനിര്‍ത്തി, വനിതാ കണ്ടക്ടറേയും ഡ്രൈവറേയും ആക്രമിച്ചു; തൃശൂരില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍

പെരിഞ്ഞനം: കാറിലെത്തിയ സംഘം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് തടഞ്ഞുനിര്‍ത്തി വനിതാ കണ്ടക്ടറെയും ഡ്രൈവറെയും ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. തൃശൂര്‍ കൊറ്റംകുളത്ത് വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവമുണ്ടായത്. ബസില്‍ നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന എറണാകുളം -ഗുരുവായൂര്‍ റൂട്ടിലോടുന്ന കൃഷ്ണ ബസിലെ ജീവനക്കാരെയാണ് ആക്രമിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ -എറണാകുളം റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ശനിയാഴ്ച പണിമുടക്കിയിരുന്നു.

സംഭവത്തില്‍ പ്രതികളെ കയ്പമംഗലം പോലീസാണ് പിടികൂടിയത്. മതിലകം പുതിയകാവില്‍വെച്ച് ബസ് കാറില്‍ ഉരസിയെന്നാരോപിച്ചാണ് കൊറ്റംകുളത്ത് ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെ മര്‍ദിച്ചത്.

ALSO READ- സോഷ്യല്‍മീഡിയയിലെ ബൈക്ക് അഭ്യാസികള്‍ ജാഗ്രതൈ! ഏഴ് യുവാക്കള്‍ക്ക് എതിരെ കേസ്; ലൈസന്‍സ് റദ്ദാക്കുന്നത് 30 പേരുടെ; പിഴ 3,59,250 രൂപ

വനിതാ കണ്ടക്ടര്‍ മതിലകം സ്വദേശി കൊട്ടാരത്ത് ലെമി (41), ഡ്രൈവര്‍ ചാവക്കാട് സ്വദേശി കുണ്ടുവീട്ടില്‍ ഗിരീഷ് (41) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ആക്രമണത്തില്‍ ബസിന്റെ ചില്ല് തകര്‍ന്നതായും ഡ്രൈവര്‍ ഗിരീഷിന് കൈയ്ക്ക് പരിക്കേറ്റതായും ബസ് ജീവനക്കാര്‍ പറഞ്ഞു.

Exit mobile version