പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോയ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; കപ്യാര്‍ അറസ്റ്റില്‍

സ്‌കൂളില്‍ പോകും മുന്‍പ് പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ കയറിയപ്പോഴാണ് കപ്യാര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പത്തനംതിട്ട: ആറന്മുളയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പള്ളി കപ്യാര്‍ അറസ്റ്റില്‍. വര്‍ഗീസ് തോമസ് (63) ആണ് അറസ്റ്റിലായത്. സ്‌കൂളില്‍ പോകും മുന്‍പ് പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ കയറിയപ്പോഴാണ് കപ്യാര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിനോട് ചേര്‍ന്നുള്ള പള്ളിയിലാണ് സംഭവം. പള്ളിയും സ്‌കൂളും ഒരേ കോമ്പൗണ്ടിലായിരുന്നു. കപ്യാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കാര്യം പെണ്‍കുട്ടി പുറത്തു പറഞ്ഞെങ്കിലും ഒളിച്ചുവെക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്നാണ് വിവരം. സ്‌കൂള്‍ അധികൃതരാണ് ഇതിനായി ഇടപെട്ടത്.

എന്നാല്‍ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ശക്തമായ നടപടിയുണ്ടായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കപ്യാരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യ ഘട്ടത്തില്‍ പോക്‌സോ കേസ് പോലീസിനെ അറിയിക്കാതെ ഒളിച്ചുവെക്കാന്‍ ശ്രമിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version