‘ഫ്രീക്ക് പെണ്ണേ അടിച്ചുമാറ്റലാണെങ്കില്‍ ഞാനത് തിരുത്തും’: സത്യജിത്തിന്റെ പേര് ചേര്‍ക്കാന്‍ പറഞ്ഞിട്ടുണ്ട്: വിവാദത്തില്‍ ഷാന്‍ റഹ്‌മാന്‍

കൊച്ചി: ഒമര്‍ ലുലു ചിത്രമായ ‘ഒരു അഡാര്‍ ലവി’ലെ ‘ഫ്രീക്ക് പെണ്ണേ’ എന്ന ഗാനത്തിന്റെ ക്രെഡിറ്റ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍ തട്ടിയെടുത്തുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം യുവഗായകന്‍ സത്യജിത്ത് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ആരോപണത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഷാന്‍ റഹ്‌മാന്‍. കരിയറില്‍ ഒരുപാട് പാട്ടുകള്‍ ചെയ്തിട്ടുണ്ടെങ്കിലും അടിച്ചുമാറ്റിയെന്ന് കേള്‍ക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറയുന്നു.

ഞാന്‍ സംഗീതം നിര്‍വഹിക്കാത്ത ഒറ്റ പാട്ടിന്റെയും ക്രെഡിറ്റ് ഒരിക്കലും ഏറ്റെടുക്കാറില്ല. ‘ഫ്രീക്ക് പെണ്ണേ’ പ്രധാനമായും സംഗീതസംവിധാനത്തെ ആശ്രയിച്ചുള്ള പാട്ടാണ്. ഇല്ലെങ്കില്‍ അതു വിജയിക്കുമായിരുന്നില്ല. നന്നായി ആസ്വദിച്ചും പൂര്‍ണമനസ്സോടെയുമാണത് ഞാന്‍ ചെയ്തത്. അത് റാപ്പിനുമപ്പുറത്തുള്ള ഒരു പാട്ടാണെന്ന് ഷാന്‍ റഹ്‌മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘ഒരു അഡാര്‍ ലവ്’ ചിത്രത്തിന്റെ സമയത്ത് സംവിധായകന്‍ ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ കണ്ട ഒരു പാട്ട് പരിചയപ്പെടുത്തി. ആ പുതുമുഖത്തിന് ഒരു അവസരം നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അങ്ങനെയാണ് അതുമായി മുന്നോട്ടുപോകുന്നതും സത്യജിത്തിനെ കാക്കനാട്ടുള്ള എന്റെ വീട്ടില്‍ വച്ചു കണ്ടുമുട്ടുന്നതും. അവിടെവച്ച് അദ്ദേഹം എന്നെ ആ പാട്ട് പാടിക്കേള്‍പ്പിക്കുകയും ചെയ്തു. പാട്ട് ഇഷ്ടപ്പെട്ട് (സംഗീത)സംവിധാനം ഞാന്‍ ഏറ്റെടുത്തു. ഒറിജിനല്‍ വരികള്‍ നിര്‍ത്തിക്കൊണ്ടുതന്നെ സത്യജിത്തിന്റെ ശബ്ദത്തില്‍ എന്റെ സ്റ്റുഡിയോയില്‍ പാട്ട് റെക്കോര്‍ഡ് ചെയ്തു.

സോഷ്യല്‍ മീഡിയയിലെ ഒരുപാട് പാട്ടുകളുടെ കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു പാട്ട് നിര്‍മിക്കാന്‍ സഹായിക്കുക മാത്രമാണ് ഞാനും ഒമറും ചെയ്തത്. ഞാന്‍ സംഗീതം നിര്‍വഹിക്കാത്ത ഒറ്റ പാട്ടിന്റെയും ക്രെഡിറ്റ് ഞാന്‍ ഒരിക്കലും ഏറ്റെടുക്കാറില്ല. ഇതേ ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടിന്റെ ഉള്‍പ്പെടെ. (റാപ്പ്) പോലെയുള്ള വിഭാഗങ്ങളില്‍നിന്നുള്ള കലാകാരന്മാരെ റാപ്പര്‍മാരായാണ്, സംഗീത സംവിധായകരായല്ല കണക്കാക്കാറുള്ളത്.

ഗായകരുടെയും ഗാനരചയിതാക്കളുടെയും ക്രെഡിറ്റും നല്‍കും. എമിനെമിനെ റാപ്പറാണെന്നാണല്ലോ, സംഗീതസംവിധാനകനെന്നല്ലല്ലോ വിളിക്കാറുള്ളത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ ‘എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനല്‍’ ചെയ്ത ആര്‍സീ, കിങ് ഓഫ് കൊത്തയിലെ കൊത്ത ടൈറ്റില്‍ ഗാനം ചെയ്ത ഫെജോ ഉള്‍പ്പെടെയുള്ള റാപ്പര്‍മാര്‍ക്കൊപ്പമെല്ലാം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അവര്‍ക്കെല്ലാം കൃത്യമായ ക്രെഡിറ്റും നല്‍കിയിട്ടുണ്ട്

‘ഫ്രീക്ക് പെണ്ണേ’ പ്രധാനമായും സംഗീത സംവിധാനത്തെ ആശ്രയിച്ചുള്ള പാട്ടാണ്. ഇല്ലെങ്കില്‍ അതു വിജയിക്കുമായിരുന്നില്ല. നന്നായി ആസ്വദിച്ചും പൂര്‍ണമനസ്സോടെയുമാണത് ഞാന്‍ ചെയ്തത്. അത് റാപ്പിനുമപ്പുറത്തുള്ള ഒരു പാട്ടാണ്. സത്യജിത് ആണ് അത് എഴുതി അവതരിപ്പിച്ചത്. എന്നാല്‍, പാട്ട് റിലീസ് ചെയ്തപ്പോള്‍ എന്തൊക്കെയോ കാരണങ്ങളാല്‍ അതിനു ലഭിച്ച വലിയ തോതിലുള്ള എതിര്‍പ്പ് വേദനിപ്പിക്കുന്നതായിരുന്നു.

ഓഡിയോ കമ്പനിയായ മ്യൂസിക് 24/7നോട് സത്യജിത്തിന്റെ പേര് സംഗീതസംവിധായകനായി ചേര്‍ക്കാന്‍ ഞാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്റെ പേര് സംഗീത നിര്‍മാതാവായും. യൂട്യൂബിലെ മാറ്റങ്ങള്‍ ഇന്നും, ഞായറാഴ്ചയായതിനാല്‍ ബാക്കി മ്യൂസിക് പ്ലാറ്റ്ഫോമുകളില്‍ നാളെയും നടക്കും.

ആദ്യ ദിവസത്തിനുശേഷം പാട്ട് യൂട്യൂബില്‍ കാണുന്നത് തന്നെ ഞാന്‍ നിര്‍ത്തി. അത്രയും എതിര്‍പ്പാണ് അതിനുണ്ടായത്. പൊതുവെ ഓഡിയോ കമ്പനികള്‍ക്ക് ക്രെഡിറ്റ് കൊടുക്കുന്നതിന് ഒരു നിര്‍ണിത രീതിയുണ്ട്. അതിലുള്ള എല്ലാ പാട്ടിനുമായി ഷാന്‍ റഹ്‌മാന്‍ സംഗീതസംവിധാനവും നിര്‍മാണവുമെല്ലാം നിര്‍വഹിച്ചെന്നാണ് അവര്‍ ചേര്‍ത്തത്. സിനിമയില്‍ പാട്ടുകാരുടെ പേരുവിവരങ്ങളിലടക്കം ശ്രദ്ധിച്ചിട്ടുണ്ട്. ഇന്നുമുതല്‍ ആ മാറ്റങ്ങള്‍ വരും. സത്യജിതിന് ആശ്വാസമാകുമെന്നാണു പ്രതീക്ഷ.

നമ്മള്‍ അവസരങ്ങള്‍ നല്‍കുമ്പോള്‍ ആളുകളതിനു വിലകൊടുക്കാത്തത് വേദനാജനകമാണ്. ഭാവിയില്‍ ഇനി ഒരാള്‍ക്ക് അവസരം നല്‍കുമ്പോള്‍ രണ്ടുവട്ടം ആലോചിച്ചേ ചെയ്യൂ. മനോഹരമായ പാട്ടുകളുണ്ടാക്കാന്‍ മികച്ചൊരു കരിയര്‍ സത്യജിത്തിന് ആശംസിക്കുന്നു.

പട്ടണത്തില്‍ ഭൂതം തൊട്ട് മലര്‍വാടി, തട്ടത്തിന്‍മറയത്ത്, ജേക്കബിന്റെ സ്വര്‍ഗരാജ്യം, ഗോദ, മിന്നല്‍, ജിമിക്കി, കുടുക്ക് ഉള്‍പ്പെടെ നിങ്ങള്‍ക്കുവേണ്ടി ഒരുപാട് പാട്ടുകള്‍ ഞാന്‍ നിര്‍മിച്ചിട്ടുണ്ട്. ഇതിലൊന്നും അടിച്ചുമാറ്റി എന്ന് വാക്ക് ഞാന്‍ കേട്ടിട്ടില്ല. ഇക്കൂട്ടത്തില്‍ ഫ്രീക്ക് പെണ്ണേ അടിച്ചുമാറ്റലാണെങ്കില്‍ ഞാനത് തിരുത്തും’- ഷാന്‍ റഹ്‌മാന്‍ കുറിച്ചു.

Exit mobile version