കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ മര്‍ദ്ദനം, ഓടിച്ചിട്ട് പിടിച്ച് നാട്ടുകാര്‍, മൂന്ന് പേര്‍ പിടിയില്‍

വികാസ് ഭവന്‍ ഡിപ്പോയിലെ ഡ്രൈവര്‍ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാറിനാണ് (51) മര്‍ദ്ദനമേറ്റത്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ മര്‍ദ്ദനമേറ്റു. വികാസ് ഭവന്‍ ഡിപ്പോയിലെ ഡ്രൈവര്‍ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാറിനാണ് (51) മര്‍ദ്ദനമേറ്റത്. പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളില്‍ വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം.

ശശികുമാറിന്റെ വലതുകൈ വിരലിന് ഗുരുതര പരിക്ക് പറ്റിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടു പോയി. സംഭവത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഹൈദര്‍ അലി (31), സമീര്‍ ദാസ് (22) ആസാം സ്വദേശി മിഥുന്‍ ദാസ് (27) എന്നിവരാണ് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചത്.

പോത്തന്‍കോടിനടുത്ത് പ്ലാമൂട് വച്ച് മദ്യലഹരിയില്‍ ആയിരുന്ന പ്രതികള്‍ റോഡിന്റെ മധ്യഭാഗത്ത് നിന്നുകൊണ്ട് ബസിന് കൈ കാണിച്ചതിന് ശേഷം ബസില്‍ ശക്തമായി അടിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്താതെ കെഎസ്ആര്‍ടിസി പോത്തന്‍കോട് സ്റ്റാന്‍ഡിലേക്ക് പോയി.

പുറകില്‍ നിന്ന് വന്ന മറ്റൊരു ബസ്സില്‍ കയറിയ സംഘം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ വച്ച് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ തടിച്ചുകൂടിയത് കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.

Exit mobile version