സഹതടവുകാരിയുമായി സംഘര്‍ഷം: ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ ഇവിടെ നിന്നും മാവേലിക്കര സ്‌പെഷ്യല്‍ ജയിലിലേക്കാണ് മാറ്റിയത്. സഹതടവുകാരിയുമായി സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്നാണ് ഗ്രീഷ്മയെ ജയില്‍ മാറ്റിയത്.

കേസില്‍ അറസ്റ്റിലായതു മുതല്‍ ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിലാണ് തടവില്‍ കഴിഞ്ഞിരുന്നത്. തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ദിവസങ്ങളോളം അവശതകളോട് പൊരുതി ഒടുവില്‍ ഒക്ടോബര്‍ 25ന് ഷാരോണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഷാരോണിന്റെ മരണമൊഴിയില്‍ പോലും കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. ആദ്യം പാറശ്ശാല പോലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനും ഒടുവിലാണ് ഗ്രീഷ്മ വിഷം കൊടുത്ത് ഷാരോണിനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയത്.

ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല കുമാരന്‍ എന്നിവരും കേസില്‍ പ്രതിയാണ്. മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത്.

Exit mobile version