കണ്ണൂർ: നാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിച്ച് കുശലാന്വേഷണം നടത്തിയ അണ്ടല്ലൂർ കടവ് സ്വദേശി അലിയുമ്മയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. അലിയുമ്മയുടെ മുഖ്യമന്ത്രിയോടുള്ള സ്‌നേഹപ്രകടനത്തിന്റെ ചിത്രങ്ങൾ വൈറലാകുകയാണ്. ‘മോനെ കണ്ടിട്ട് എത്ര നാളായി’ എന്നു ചോദിച്ചാണു അലിയുമ്മ പിണറായിയെ കെട്ടിപ്പിടിച്ചത്.
പതിവായി പിണറായി നാട്ടിൽ പൊതുപരിപാടികൾക്ക് എത്തുമ്പോഴൊക്കെ അലിയുമ്മ കാണാനെത്താറുണ്ട്. നാട്ടിൽ ഒട്ടുമിക്കവരെയും പേരുവിളിച്ചു പരിചയം പുതുക്കുന്നയാള് കൂടിയാണ് പിണറായി വിജയൻ. കഴിഞ്ഞ ദിവസം ജില്ലാ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലുള്ള പിണറായി സെന്റർ ഫോർ കളരി ആൻഡ് ആയുർവേദ ചികിത്സാ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു അലിയുമ്മ സ്‌നേഹത്തോടെ ചേർത്ത് പിടിച്ചത്. പഴയ കെട്ടിടം നശിച്ചതോടെയാണ് പിണറായിയിൽ ആയുർവേദ കേന്ദ്രത്തിനായി പുതിയ കെട്ടിടം പണിതത്.
‘മോനെ കണ്ടിട്ട് എത്ര നാളായി, ഒന്ന് കെട്ടിപ്പിടിക്കട്ടെ’ എന്നായിരുന്നു മുഖ്യമന്ത്രിയെ കണ്ടയുടൻ അലിയുമ്മയുടെ പ്രതികരണം. ഇതുകേട്ടു ചിരിയോടെ നിന്ന മുഖ്യമന്ത്രി അലിയുമ്മയോടു കുശലാശ്വേഷണത്തിനും സമയം കണ്ടെത്തുകയായിരുന്നു.
അതേസമയം, കെട്ടിടോദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസംഗവും ശ്രദ്ധേയമായി. ആയുർവേദം ജീവിതത്തിന്റെ ഭാഗമാണ്. ജനനം മുതൽ അത് നമ്മോടൊപ്പമുണ്ട്. പഴയ തലമുറയുടെ നാട്ടറിവുകൾ അന്ന് ഏറെ ഗുണം ചെയ്തിരുന്നു. എന്നാൽ ഇന്ന് അത്തരം അറിവുകൾ കുറവാണ്. അതിനാൽ നാട്ടറിവുകൾ വളർത്താൻ ശ്രമം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.