യൂനാനി ചികിത്സ അന്ധവിശ്വാസം: ശാസ്ത്രീയ ചികിത്സാരീതിയെ അല്ല; സിദ്ദീഖിന്റെ മരണത്തില്‍ ഡോ. സുല്‍ഫി നൂഹു

കൊച്ചി: സംവിധായകന്‍ സിദ്ദിഖിന്റെ മരണം വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. ദുശ്ശീലങ്ങളൊന്നുമില്ലാത്ത സിദ്ദീഖിന് കരള്‍ രോഗവും ലിവര്‍ സിറോസിസും വന്നതില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം സിദ്ദീഖിനെ ചികിത്സിച്ചിരുന്ന ഡോ. ഉദ്ധരിച്ച് ജനാര്‍ദ്ദനാണ് സിദ്ദീഖിന്റെ രോഗത്തിനെ കുറിച്ച് പറഞ്ഞിരുന്നത്.

ആരും അറിയാതെ ചില പരമ്പരാഗത മെഡിസിനുകള്‍ നിരന്തരം ഉപയോഗിച്ചതാണ് കരള്‍ രോഗവും, കിഡ്‌നി പ്രശ്‌നങ്ങളും ഒടുവില്‍ ഹൃദയാഘാതവും ഉണ്ടാകാനും ആ ജീവന്‍ അകാലത്തില്‍ നഷ്ടപ്പെടാന്‍ വരെ കാരണമായത് എന്നായിരുന്നു ജനാര്‍ദ്ധനന്‍ വെളിപ്പെടുത്തിയിരുന്നത്.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു. യൂനാനി ചികിത്സാരീതി അന്ധവിശ്വാസം മാത്രമാണെന്നും സിദ്ദിഖ് ഏതോ യൂനാനി മരുന്നുകള്‍ തുടര്‍ച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്നും യൂനാനി മരുന്നുകളില്‍ പലതിലും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകള്‍ ലിവറിനെയും കിഡ്‌നിയും തകര്‍ക്കുമെന്നുള്ളത് ശാസ്ത്രമാണെന്നും അദ്ദേഹം പറയുന്നു. ഇത്തരം മിത്തുകളില്‍ വിശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുന്നുവെന്നും ഡോക്ടര്‍ ചൂണ്ടിക്കാണിക്കുന്നു.

‘അത് ശാസ്ത്രമേയല്ല.! സംവിധായകന്‍ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ്. യൂനാനി ചികിത്സാരീതി ഒരു മിത്ത് മാത്രമാണ്. അതൊരു അന്ധവിശ്വാസം. ശാസ്ത്രീയ ചികിത്സാരീതിയെ അല്ല. മിത്തും ശാസ്ത്രവും വിശ്വാസവും ഒക്കെ ഏതാണ്ട് ചര്‍ച്ച നിലച്ച മട്ടാണ്. അതങ്ങനെ നില്‍ക്കട്ടെ. അതാണ് കേരളത്തിന് നല്ലത്. എന്നാല്‍ ചികിത്സ മേഖലയിലെ ശാസ്ത്രവും മിത്തും വിശ്വാസവും തുടര്‍ച്ചയായി, ശക്തമായി ചര്‍ച്ച ചെയ്യപ്പെടണം.

പലരുടെയും ആരോഗ്യത്തിന് നല്ലത്. സംവിധായകന്‍ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകള്‍ തുടര്‍ച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍. യുനാനി മരുന്നുകളില്‍ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകള്‍ ലിവറിനെയും കിഡ്‌നിയും തകര്‍ക്കുമെന്നുള്ളത് ശാസ്ത്രം. അത് മിത്തല്ല. ഒരു നൂറായിരം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടത്. പാല്‍ നിലാവിന് മാത്രമല്ല ഒരു തലമുറയ്ക്ക് മുഴുവന്‍ നൊമ്പരമായി മാറിയ ശ്രീ സിദ്ദിഖിന് ആദരാഞ്ജലി.

Exit mobile version