അനുജനെയും കുടുംബത്തിനെയും ജേഷ്ഠന്‍ തീക്കൊളുത്തിയ സംഭവം: ചികിത്സയിലായിരുന്ന അനുജന്‍ മരിച്ചു; കുടുംബവഴക്കില്‍ ഇല്ലാതായത് ഒരു കുടുംബത്തിലെ മൂന്നുപേര്‍

പാട്യം: കുടുംബ വഴക്കിനെ തുടര്‍ന്ന് അനുജനെയും അനുജന്റെ ഭാര്യയെയും മകനെയും തീകൊളുത്തിയ ശേഷം ജ്യേഷ്ഠന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അനുജനും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ പത്തായക്കുന്ന് നൊച്ചോളി മുത്തപ്പന്‍ മഠപ്പുരയ്ക്ക് സമീപത്തെ ഈരായിപറമ്പത്ത് ‘ശ്രീനാരായണ’യില്‍ രജീഷാണ് (40) ശനിയാഴ്ച വൈകീട്ട് മരിച്ചത്.

രജീഷിന്റെ ഭാര്യ സുബിന നേരത്തേ മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രജീഷ്. കുടുംബവഴക്കിനെ തുടര്‍ന്ന് സഹോദരന്‍ രഞ്ജിത്താണ് ടിന്നര്‍ ഒഴിച്ച് തീക്കൊളുത്തിയത്. അക്രമത്തിന് പിന്നാലെ രഞ്ജിത്ത് ജീവനൊടുക്കിയിരുന്നു. രജീഷിന്റെ ഭാര്യ സുബിന, മകന്‍ ദക്ഷന്‍ തേജ് (ആറ്) എന്നിവര്‍ക്കാണ് അക്രമത്തില്‍ പൊള്ളലേറ്റത്.

വസ്ത്രത്തിന് തീപിടിച്ച ഭാര്യയെ രക്ഷിക്കുന്നതിനിടെയാണ് രജീഷിന് ഗുരുതരമായി പൊള്ളലേറ്റത്. ദമ്പതികള്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് അകല്‍ച്ചയിലായിരുന്ന സഹോദരന്‍ കയറിവന്നു അക്രമം നടത്തിയത്.നാടിനെ നടുക്കിയ ക്രൂരതയായിരുന്നു പത്തായക്കുന്നില്‍ നടന്നത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നുപേരാണ് ഇല്ലാതായത്.

Exit mobile version