പുതുപള്ളിയിലേക്ക് അവസാനമായി കുഞ്ഞൂഞ്ഞെത്തി, യാത്രാമൊഴി ചൊല്ലിത്തീരാതെ ജനം! സംസ്‌കാരം രാത്രിയിലേക്ക് മാറ്റി

ഉച്ചക്ക് രണ്ടരയോടെ തിരുനക്കര മൈതാനിയിലെ പൊതുദര്‍ശനം അവസാനിപ്പിച്ചു.

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള വിലാപയാത്ര ജന്മനാടായ പുതുപ്പള്ളിയിലേക്ക് എത്തിയിരിക്കുകയാണ്. ഉച്ചക്ക് രണ്ടരയോടെ തിരുനക്കര മൈതാനിയിലെ പൊതുദര്‍ശനം അവസാനിപ്പിച്ചു. ജനതിരക്ക് കാരണം 3 മണിക്കൂര്‍ നേരമാണ് തിരുനക്കര മൈതാനിയിലെ പൊതുദര്‍ശനം നീണ്ടത്.

പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. അതേസമയം, പുതുപ്പള്ളിയിലെ വീട്ടില്‍ തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ രാവും പകലുമില്ലാതെ പതിനായിരങ്ങളാണ് കാത്ത് നില്‍ക്കുന്നത്. വൈകിട്ട് ഏഴരയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. പിന്നീട് പണി പൂര്‍ത്തിയാവാത്ത വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും.

തുടര്‍ന്ന് ഏഴ് മണിയോടെ പുതുപ്പള്ളി പള്ളിയിലേക്ക് വിലാപ യാത്ര ആരംഭിക്കും. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പ്രത്യേകമായി തയ്യാറാക്കിയ കല്ലറയിലാണ് അന്ത്യവിശ്രമം. ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം നേരത്തെ അറിയിച്ചതിനാല്‍ ഇതുപ്രകാരം ഔദ്യോഗിക ബഹുമതിയില്ലാതെയാണ് സംസ്‌കാരം നടക്കുക.

Exit mobile version