മാനന്തവാടിയില്‍ സ്വകാര്യ ബസ് ജീവനക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മില്‍ കൂട്ടതല്ല്! കേസെടുത്ത് പോലീസ്

മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരും-സ്വകാര്യ ബസ് ജീവനക്കാരും തമ്മില്‍ കൂട്ടത്തല്ല്. ബസ് സ്റ്റാന്‍ഡിലെ ട്രാക്കില്‍ ബസ് കയറ്റുന്നത് സംബന്ധിച്ച വാക്കു തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി മാനന്തവാടി ഡിപ്പോയിലെ ജീവനക്കാരും മാനന്തവാടിയിലെ സ്വകാര്യ ബസ് ജീവനക്കാരുമാണ് തല്ലുണ്ടാക്കിയത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഓഫീസര്‍ നോക്കിനില്‍ക്കേയാണ് ഇരുകൂട്ടരും തമ്മില്‍ തല്ലിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.20 ഓടെയായിരുന്നു സംഭവം. രണ്ട് ബസ്സുകളിലെ ജീവനക്കാരും തമ്മില്‍ തല്ലുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കല്‍പറ്റ മാനന്തവാടി റൂട്ടിലോടുന്ന ആദിത്യ ബസും, മാനന്തവാടി- വാളാട് റൂട്ടിലേക്ക് സര്‍വീസ് നടത്താനെത്തിയ കെഎസ്ആര്‍ടിസി ബസും സ്റ്റാന്‍ഡില്‍ ഒഴിവുള്ള ഒര ട്രാക്കില്‍ വണ്ടി നിര്‍ത്തിയിടാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇരു ബസ്സുകളും പരസ്പരം ഉരസുകയും ചെയ്തു. തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി ബസിന് സമീപമെത്തി ജീവനക്കാരോട് തര്‍ക്കിക്കുകയുമായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ തമ്മില്‍ അടിയിലേക്കെത്തി.

കടപ്പാട് …. മനോരമ ന്യൂസ്

അതേസമയം, പോലീസ് ഉദ്യോഗസ്ഥനും മറ്റു ബസ് ജീവനക്കാരും യാത്രക്കാരും സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ പിടിച്ചുമാറ്റിയാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് ഇരുവിഭാഗത്തോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പരാതിയില്ലെന്നറിയിച്ച ഇരുവിഭാഗവും പ്രശ്നം പറഞ്ഞു തീര്‍ക്കുകയാണ് ഉണ്ടായത്. അതേസമയം പൊതുസ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയതിന് മാനന്തവാടി പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Exit mobile version