കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവം; സുഹൃത്തുക്കള്‍ക്കെതിരെ പരാതിയുമായി കുടുംബം

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

കൊല്ലം: കോയമ്പത്തൂരില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തുക്കള്‍ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.

കൊല്ലം നീണ്ടകര സ്വദേശി 19 വയസുള്ള ആന്‍ഫി മരിച്ചതിന് പിന്നില്‍ കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികള്‍ക്ക് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

ഇന്നലെയാണ് ബിഎസ്‌സി നഴ്‌സിംഗ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി ആന്‍ഫിയെ കോയമ്പത്തൂരില്‍ താമസിക്കുന്ന വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്കാണ് മരണ വിവരം നീണ്ടകരയിലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയുന്നത്. സതി മെയിന്‍ റോഡിലെ എസ്എന്‍എസ് നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ആന്‍ഫിയുടെ മരണത്തിന് പിന്നില്‍ കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികളുടെ ഭീഷണിയും മര്‍ദ്ദനവുമുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഒപ്പം താമസിക്കുന്ന സുഹൃത്തുക്കളില്‍ ചിലര്‍ കോയമ്പത്തൂരിലെ വീട്ടിലേക്ക് കാമുകന്മാരെ ക്ഷണിക്കുന്നത് ആന്‍ഫി ചോദ്യം ചെയ്തു. വിവരം സുഹൃത്തുക്കളുടെ ബന്ധുക്കളെ അറിയിച്ചതിലും വിരോധമുണ്ടായിരുന്നു. ഇതിന് പിന്നാലെയുള്ള മരണം ദുരൂഹമെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ വിശദമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Exit mobile version