ലോഡ്ജ് മുറിയില്‍ രണ്ടു മക്കളെയും കൊന്ന് ആത്മഹത്യാ ശ്രമം: ചികിത്സയിലായിരുന്ന അച്ഛന്‍ അറസ്റ്റില്‍

തൃശ്ശൂര്‍: ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ രണ്ടു മക്കളെ കൊന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച അച്ഛന്‍ ചന്ദ്രശേഖരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാശ്രമത്തിനു ശേഷം ചികിത്സയിലായിരുന്ന ചന്ദ്രശേഖരനെ ഡിസ്ചാര്‍ജ് ചെയ്ത് ലോഡ്ജില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു ലോഡ്ജില്‍ മുറിയെടുത്ത് മക്കളായ ശിവനന്ദനയെയും ദേവനന്ദനയെയും കൊലപ്പെടുത്തിയത്. ചന്ദ്രശേഖരനെ വിഷംകഴിച്ച് കൈ ഞരമ്പ് മുറിച്ച നിലയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായും കണ്ടെത്തി. ചന്ദ്രശേഖരന്‍ പിന്നീട് ചികില്‍സയ്ക്കു ശേഷം ആരോഗ്യം വീണ്ടെടുത്തു. മക്കളെ കൊലപ്പെടുത്തിയ രീതി പോലീസിനോട് വിശദീകരിച്ചു.

ഭാര്യ ഹൃദയാഘാതം മൂലം മരിച്ച ശേഷം മാനസിക വിഷമത്തിലായിരുന്നു ചന്ദ്രശേഖരന്‍. മക്കളെ കൊന്ന് ജീവനൊടുക്കാന്‍ തീരുമാനിച്ചതിന്റെ കാരണവും ഇതായിരുന്നു. മൂത്തമകള്‍ ശിവനന്ദനയ്ക്കു ഐസ്‌ക്രീമില്‍ വിഷംകലര്‍ത്തി നല്‍കി. ഇളയമകളെ കഴുത്തുഞെരിച്ച് കൊന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി. അടുത്ത ദിവസം കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

Exit mobile version