നികുതിപ്പണം എത്രയും വേഗം തിരികെ അടക്കണം: 13 യൂട്യൂബര്‍മാര്‍ക്ക് എതിരെ നടപടി

കൊച്ചി: റെയ്ഡിന് പിന്നാലെ യൂട്യൂബര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് ആദായനികുതി വകുപ്പ്. 13 യൂട്യൂബര്‍മാര്‍ക്ക് എതിരെയാണ് നടപടിയെടുത്തത്. വീഴ്ച വരുത്തിയ നികുതിപ്പണം എത്രയും വേഗം തിരികെ അടക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

നികുതി അടയ്ക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 13 യൂട്യൂബര്‍മാരുടെ ഓഫീസിലും വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

ഇന്നലെയാണ് യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. എന്‍ആര്‍ബി, അര്‍ജു, ജയരാജ് ജി നാഥ്, കാസ്‌ട്രോ, റെയിസ്റ്റര്‍ എന്നിവരുടെ വീടുകളിലും ഓഫീസിലുമായിരുന്നു പരിശോധന.

ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍ഗോഡ്, എറണാകുളം, പാലക്കാട് ജില്ലകളിലാണ് പരിശോധന നടത്തിയത്. പലരും കൃത്യമായി നികുതി അടയ്ക്കുന്നില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. രാവിലെ എട്ടുമണിയോടെയാണ് പരിശോധന ആരംഭിച്ചത്.

യുട്യൂബ് പാര്‍ട്നര്‍ പ്രോഗ്രാം വഴി ചാനലില്‍ പരസ്യ വിന്യാസത്തിന് അനുമതിയുള്ളവര്‍ക്കു മാത്രമേ വരുമാനം ലഭിക്കൂ. പരസ്യമുള്ള വീഡിയോയിലെ ഒരു വ്യൂവിന് ഒരു ഇന്ത്യന്‍ യുട്യൂബര്‍ക്ക് 7 മുതല്‍ 35 രൂപ വരെ ലഭിക്കാം.

ഒരു ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ള യുട്യൂബര്‍ക്ക് പ്രതിമാസം ശരാശരി 35,000 മുതല്‍ 2 ലക്ഷം രൂപ വരെ വരുമാനം നേടാം. ഇന്ത്യയില്‍ ഏറ്റവും വരുമാനമുണ്ടാക്കുന്ന 10% യുട്യൂബര്‍മാര്‍ പ്രതിമാസം ഏകദേശം 3 ലക്ഷം രൂപ വരെ സമ്പാദിക്കുന്നെന്നാണ് കണക്ക്. അതേസമയം, ഏറ്റവുമധികം ഫോളോവര്‍മാരുള്ള ഒരു ശതമാനം യുട്യൂബര്‍മാര്‍ക്ക് പ്രതിമാസം ശരാശരി 13 ലക്ഷം രൂപ ലഭിക്കുന്നു.

Exit mobile version