മങ്കട: നിർധനരായ വിദ്യാർഥികൾക്ക് പഠന സഹായം നൽകാനെന്ന പേരിൽ പണപ്പിരിവ് നടത്തി കടന്നുകളയുകയുന്ന സംഘം പിടിയിൽ. ഏലംകുളം കുന്നക്കാവിൽ ചെമ്മലത്തൊടി വീട്ടിൽ സുനിൽകുമാർ (49), പട്ടാമ്പി ശങ്കരമംഗലം വൃന്ദാവനം വീട്ടിൽ സുരേഷ് (30) എന്നിവരാണ് അറസ്റ്റിലായത്. വിവിധ ആശുപത്രികളിൽനിന്ന് സ്വർണവും പണവും മൊബൈൽഫോണും മോഷ്ടിക്കുകയും ചെയ്യുന്നതായിരുന്നു ഇവരുടെ പ്രവർത്തന രീതി.
കഴിഞ്ഞ ചൊവ്വാഴ്ച രാമപുരത്തുള്ള സ്വകാര്യ ദന്തൽ ക്ലിനിക്കിൽ ചാരിറ്റിയുമായി എത്തി പണം പിരിച്ചിരുന്നു. ഒപ്പം ഈ സ്ഥാപനത്തിലെ ജോലിക്കാരിയുടെ സ്വർണവും പണവും മൊബൈൽഫോണും മോഷ്ടിക്കുകയും ചെയ്തിരുന്നു. ഈ പരാതിയിലാണ് പ്രതികളെ കുറിച്ച് അന്വേഷണം നടത്തുകയും പിടി വീഴുകയും ചെയ്തത്. കൂടുതൽ അന്വേഷണത്തിൽ ഇവർ ഇത്തരത്തിൽ നിരവധി തട്ടിപ്പ് നടത്തിയെന്ന് തെളിയുകയായിരുന്നു.
പ്രതികളെ പിടികൂടിയതിന് പിന്നാലെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മങ്കട ഇൻസ്പെക്ടർ വിഷ്ണു പറഞ്ഞു. അന്വേഷണസംഘത്തിൽ എ.എസ്.ഐ. മാരായ ഷാജഹാൻ, കൃഷ്ണദാസ്, ഫൈസൽ കപ്പൂർ, അംബിക, സുഹൈൽ, സോണി ജോൺസൺ, ധന്യ എന്നിവരാണ് ഉണ്ടായിരുന്നത്.