പണം വെച്ചുള്ള ചീട്ടുകളി പിടിക്കാൻ എത്തിയ പോലീസെന്ന് ചമഞ്ഞ് തട്ടിപ്പ്; അതിഥി തൊഴിലാളികളിൽ നിന്നും ഒരു ലക്ഷത്തോളം വാങ്ങിയ പ്രതികൾ പിടിയിൽ

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ പോലീസെന്ന് തെറ്റിദ്ധരിപ്പിച്ച് പണം കൈക്കലാക്കിയ രണ്ട് പേർ പിടിയിൽ. അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ പോലീസ് ചമഞ്ഞെത്തി പണം കവർന്ന കേസിലെ പ്രധാന പ്രതി ഉൾപ്പെടെ രണ്ട് പേരാണ് കീഴടങ്ങിയത്.

ഒന്നാം പ്രതി പൂന്തുറ പരുത്തിക്കുഴി സ്വദേശി ഷാനു മാഹീൻ, അട്ടക്കുളങ്ങര പാരഡൈസ് കോമ്പൗണ്ടിൽ ഷെമീർ എന്നിവരാണ് ഇന്നലെ നെയ്യാറ്റിൻകര താൽകാലിക കോടതി ഏഴിൽ കീഴടങ്ങിയത്. ഇവരെ കോടതി റിമാൻഡു ചെയ്തു.

കഴിഞ്ഞ മാസം 27 നാണ് സംഭവം. രാത്രി പന്ത്രണ്ട് മണിയോടെ വെങ്ങാനൂർ നെല്ലിവിളയിൽ മുപ്പത് തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് സംഘം തട്ടിപ്പിനായെത്തിയത്.

പണം വെച്ചുള്ള ചീട്ടുകളി നടക്കുന്നത് അറിഞ്ഞ് എത്തിയ പോലീസാണെന്ന് പരിചയപ്പെടുത്തിയ ആറംഗ സംഘം തൊഴിലാളികളിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ പിടിച്ചുവാങ്ങുകയായിരുന്നു. എന്നാൽ, സംശയം തോന്നി തൊഴിലാളികൾ എതിർത്തതോടെ ഓടിയ തട്ടിപ്പുകാരിലെ പശ്ചിമ ബംഗാൾ ഗംഗാറാം പൂർ സ്വദേശി നൂറിലം മിയ, ചാലകൊത്തുവാൾ തെരുവിൽ ശ്രീഹരി എന്നിവരെ നാട്ടുകാരുടെ സഹായത്തോടെ അന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു.
ALSO READ- ആലുവയിൽ മരക്കൊമ്പ് ഒടിഞ്ഞുവീണ് ഫുട്‌ബോൾ കളിക്കുന്ന കുട്ടികൾക്ക് മേൽ പതിച്ചു; എട്ടുവയസുകാരന് ദാരുണമരണം
കേസെടുത്ത വിഴിഞ്ഞം പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ഷെമീറും, ഷാനുവും കോടതിയിൽ കീഴടങ്ങിയത്. ചാല, ഉള്ളൂർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലെ ക്യാമ്പുകളിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയെങ്കിലും പിടിക്കപ്പെടുന്നത് ഇത് ആദ്യമാണെന്ന് പൊലീസ് പറഞ്ഞു. ഒരു പ്രതിയെ കൂടി പിടി കിട്ടാനുണ്ടെന്നും കീഴടങ്ങിയവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്ന തോടെ കൂടുതൽ കാര്യങ്ങൾ വെളിവാകുമെന്നും വിഴിഞ്ഞം പൊലീസ് അറിയിച്ചു.

Exit mobile version