കൈക്കുഞ്ഞുമായി തെരുവില്‍ പാട്ടുപാടി ഉപജീവനം: തൊണ്ട ഇടറിയപ്പോള്‍ സഹായമായെത്തി, മൈക്ക് വാങ്ങി പാടി സഹായിച്ച് പത്താംക്ലാസ്സുകാരി ആതിര

പോത്തുകല്ല്: അന്ധനായ ഭര്‍ത്താവിനൊപ്പം കൈക്കുഞ്ഞുമായി തെരുവില്‍ പാടി ജീവിക്കുന്ന യുവതിയ്ക്ക് സഹായഹസ്തവുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി. മലപ്പുറം നിലമ്പൂരിലെ പോത്തുകല്ലിലാണ് മനസ്സു നിറയ്ക്കുന്ന കാഴ്ച. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആതിര അനീഷാണ് ഹൃദയങ്ങള്‍ കീഴടക്കിയിരിക്കുന്നത്.

വീട്ടില്‍ നിന്ന് ഏറെ ദൂരത്തില്‍ അല്ലാതെയുള്ള ടൗണിലായിരുന്നു കൈക്കുഞ്ഞുമായി യുവതി പാടിക്കൊണ്ടിരുന്നത്. ഏറെ നേരമായി കേട്ടുകൊണ്ടിരുന്ന പാട്ടിലെ ഇടര്‍ച്ചയാണ് ആതിരയെ വേദനിപ്പിച്ചു. യുവതിയുടെ അടുത്തെത്തി ചായ കുടിച്ച് വിശ്രമിക്കാന്‍ ആതിര പറഞ്ഞു. മാത്രമല്ല ആ സമയം താന്‍ പാട്ടുപാടിക്കോളാമെന്നും ആതിര പറഞ്ഞു.

തെരുവുഗായകരില്‍ നിന്ന് പെട്ടന്നുണ്ടായ സ്വര വ്യത്യാസം ആളുകള്‍ ശ്രദ്ധിക്കാനും തുടങ്ങി, അതോടെ കുടുംബത്തിന് സഹായവുമായി നിരവധിപ്പേര്‍ എത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യലിടത്ത് വൈറലാവുകയും ചെയ്തു. നിരവധി പേരാണ് ആതിരയുടെ മനസ്സിനെ അഭിനന്ദിക്കുന്നത്.

പോത്തുകല്ല് കാത്തോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആതിര. പാതാര്‍ സ്വദേശിയായ ആതിരയുടെ കുടുംബം ഉരുള്‍പൊട്ടലിന് പിന്നാലെ പോത്തുകല്ലില്‍ വാടകയ്ക്കാണ് താമസിക്കുന്നത്.

Exit mobile version