മദ്യപിക്കാൻ പണം തേടി, ബാങ്ക് ജപ്തി ചെയ്ത നഗരമധ്യത്തിലെ വീട്ടിൽ പട്ടാപ്പകൽ മോഷണം; കടത്തിയതിൽ ഓട്ടുരുളിയും; നാലംഗ സംഘം പോലീസ് പിടിയിൽ

ഇടുക്കി: ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ പട്ടാപ്പകൽ മോഷണം നടത്തിയ നാലംഗ സംഘം പിടിയിൽ. നഗരമധ്യത്തിലെ വീട്ടിൽ നിന്നാണ് പട്ടാപ്പകൽ ഓട്ടുരുളി അടക്കമുള്ള സാധനങ്ങൾ മോഷ്ടാക്കൾ കവർന്നത്.

സംഭവത്തിൽ മുട്ടം കരിക്കനാംപാറ ഭാഗത്ത് വാണിയപ്പുരയ്ക്കൽ മണികണ്ഠൻ (27), ഇയാളുടെ സഹോദരൻ കണ്ണൻ (37), മണ്ണാർക്കാട് പള്ളിക്കുന്ന് നെല്ലുകുഴി കുഴിക്കാത്ത് വീട്ടിൽ ഷെമീർ (31), വെങ്ങല്ലൂർ പരുന്തുംകുന്നേൽ അനൂപ് (38) എന്നിവരാണ് അറസ്റ്റിലായത്. മദ്യപിക്കാൻ പണം തേടിയായിരുന്നു മോഷണമെന്ന് പ്രതികൾ മൊഴി നൽകി.

പ്രദേശത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് പ്രിതകളെ പിടികൂടാൻ പോലീസിനെ സഹായിച്ചത്. മോഷ്ടിച്ച വലിയ ഓട്ടുരുളി വിൽപന നടത്താനായി പ്രതികൾ ഓട്ടോറിക്ഷ വിളിച്ചിരുന്നു. ഉരുളിയുമായി യാത്ര ചെയ്യവേ സംശയം തോന്നി ഓട്ടോ ഡ്രൈവർ വാഹനം പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റിയതാണ് മോഷണം വെളിച്ചത്ത് കൊണ്ടുവരാൻ ഇടയാക്കിയത്. ഓട്ടോയിലുണ്ടായിരുന്ന ആളെ ചോദ്യം ചെയ്തതോടെ മറ്റു പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു.
ALSO READ- എന്താണ് നടക്കുന്നത്, അതിജീവിതയെ അങ്ങേയറ്റം അപമാനിക്കുന്ന സംഭവം; നഗ്നതാ പ്രദർശനക്കേസ് പ്രതി സവാദിന് സ്വീകരണം നൽകിയതിന് എതിരെ വനിത കമ്മീഷൻ

മൂന്ന് പേർ ബാങ്ക് ജപ്തി ചെയ്ത് അടച്ചുപൂട്ടിയ വീടിനുള്ളിലെ ഉപകരണങ്ങൾ കവരുകയാണെന്ന് പ്രതി പറയുകയായിരുന്നു. തുടർന്ന് എസ്‌ഐ സിദ്ദീഖ് അബ്ദുൽ ഖാദറിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി മറ്റു പ്രതികളെ അറസ്റ്റ് ചെയ്തു.ഇടുക്കി റോഡിലുള്ള ബാർ ഹോട്ടലിനു പിൻഭാഗത്തുള്ള വീട്ടിലായിരുന്നു ഇന്നലെ ഉച്ചയ്ക്ക് മോഷണം.

Exit mobile version