കെഎസ്ആര്‍ടിസി ബസിലെ നഗ്‌നതാ പ്രദര്‍ശനം: സവാദിന് ജാമ്യം

കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് സ്വദേശി സവാദിന് ജാമ്യം ലഭിച്ചു. എറണാകുളം അഡി. സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍ വച്ച് സവാദ് എന്ന യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് സിനിമാപ്രവര്‍ത്തകയായ നന്ദിത ആരോപിച്ചത്. യുവതി പ്രശ്‌നമുണ്ടാക്കിയതോടെ ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

എന്നാല്‍ കണ്ടക്ടറുടെ സന്ദര്‍ഭോചിത ഇടപെടലില്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. സംഭവം വലിയ വിവാദമായിരുന്നു. യുവതി തന്നെയാണ് ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ സംഭവം വിവരിച്ച് എത്തിയത്.

അതേസമയം, യുവതിയുടെ പരാതി വ്യാജമാണെന്നും ജാമ്യത്തിലിറങ്ങുന്ന സവാദിനു സ്വീകരണം നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. ആലുവ സബ് ജയിലില്‍ നിന്ന് സവാദ് പുറത്തിറങ്ങുമ്പോള്‍ മാലയിട്ട് സ്വീകരിക്കുമെന്നും ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ യുവതി സവാദിനെതിരെ കള്ളപ്പരാതി നല്‍കിയതെന്ന് അസോസിയേഷന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രശസ്തി ലഭിക്കാനാണ് യുവതി പൊലീസില്‍ പരാതി നല്‍കിയതും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. യുവതി പ്രചരിപ്പിച്ച വീഡിയോയില്‍ യുവാവ് മോശം കാര്യങ്ങള്‍ ചെയ്തതിന് തെളിവില്ല. യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും മെന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Exit mobile version