ശബരിമല ഡ്യൂട്ടിക്കായി പോയ എസ്ഐ കണ്ണൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍

ശബരിമല ഡ്യൂട്ടിക്കായി നവംബര്‍ 29ന് വീട്ടില്‍ നിന്നും ഇറങ്ങിയതാണ് അഗസ്റ്റിന്‍

കണ്ണൂര്‍: ആലപ്പുഴയില്‍ നിന്നും ശബരിമല ഡ്യൂട്ടിക്കായി പോയി കാണാതായ എസ്ഐയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. രാമങ്കരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അഗസ്റ്റിന്‍ ഐജി (55) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശബരിമല ഡ്യൂട്ടിക്കായി നവംബര്‍ 29ന് വീട്ടില്‍ നിന്നും ഇറങ്ങിയതാണ് അഗസ്റ്റിന്‍. ഡ്യൂട്ടിയില്‍ പ്രവേശിക്കാത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കാണാനില്ലെന്നു കാട്ടി ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച അഗസ്റ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്നു ദിവസം മുമ്പാണ് ഇദ്ദേഹം ഹോട്ടലില്‍ മുറിയെടുത്തത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ മുറി തുറന്നപ്പോഴാണ് എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുള്ളതായും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

മാര്‍ച്ച് 31ന് സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ പരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Exit mobile version