ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി: യാത്രക്കാരെ സ്പീഡ് ബോട്ടില്‍ രക്ഷപ്പെടുത്തി

ആലപ്പുഴ: വേമ്പനാട് കായലില്‍ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന 3 തമിഴ്‌നാട് സ്വദേശികളെ സ്പീഡ് ബോട്ട് എത്തി രക്ഷിച്ചു. ഇന്നു രാവിലെ കന്നിട്ട ജെട്ടിയില്‍ നിന്നും പുറപ്പെട്ട ‘റിലാക്‌സ് കേരള’ എന്ന ഹൗസ് ബോട്ടാണ് ഉച്ചയോടെ പുളിങ്കുന്ന് മേഖലയില്‍ മാര്‍ത്താണ്ഡം ചിത്തിര കായലിന്റെ റാണി ഭാഗത്തായി മണ്‍തിട്ടയില്‍ ഇടിച്ചു മറിഞ്ഞത്. അടിത്തട്ട് തകര്‍ന്ന് വെള്ളം കയറിയാണ് അപകടമുണ്ടായത്.

അടിത്തട്ടിലൂടെ വെള്ളം കയറിയതാണ് ബോട്ട് മുങ്ങിത്താഴാന്‍ കാരണം എന്നാണ് ലഭിക്കുന്ന വിവരം. കായലില്‍ സ്ഥാപിച്ച ഒരു കുറ്റിയില്‍ ഇടിച്ച് ബോട്ടിന്റെ അടിപ്പലക തകര്‍ന്നതാണ് വെള്ളം കയറാന്‍ കാരണമെന്ന് സംശയിക്കുന്നു. കാലപ്പഴക്കമുള്ള ബോട്ടാണ് മുങ്ങിത്താഴ്ന്നത്. ചാണ്ടി ഫിലിപ്പ് എന്ന വ്യക്തിയുടെ ഉടമസ്ഥതയില്‍ ഉള്ള ബോട്ടാണ് അപകടത്തില്‍ പെട്ടത്.

അനസ് എന്ന മറ്റൊരു വ്യക്തി ഈ ബോട്ട് ലീസിനെടുത്ത് ഉപയോഗിക്കുകയായിരുന്നു. നിയമസാധുതയുള്ള ഒരു രേഖയും ബോട്ടിലുണ്ടായിരുന്നില്ല. ബോട്ടിന്റെ രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ ശേഷം പുതുക്കിയിട്ടില്ലെന്നും അപകടത്തിന് ശേഷം വ്യക്തമായി.

Exit mobile version